തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് 19ന് മടങ്ങിയെത്തുന്നു. ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റു വാങ്ങിയതിനെ തുടര്‍ന്ന് സര്‍ക്കാരാണ് രണ്ടു മാസം മുമ്പ് ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം, മടങ്ങിയെത്തുന്ന ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല.
ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ച ഉടന്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് താത്കാലികമായി നിയോഗിച്ചു. സര്‍ക്കാരുമായി നിയമയുദ്ധം നടത്തി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ച് ടി.പി. സെന്‍കുമാര്‍ ഡിജിപിയായി മടങ്ങിയെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. സെന്‍കുമാര്‍ ജൂണ്‍ 30ന് വിരമിക്കും. മടങ്ങിയെത്തുന്ന ജേക്കബ് തോമസിനെ സംസ്ഥാന പോലീസ് മേധാവിയാക്കുമെന്നും അഭ്യൂഹമുണ്ട്.
ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നു മുതല്‍ അവധിയില്‍ പോയത്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു മാസത്തേക്കു കൂടി അവധി നീട്ടി. വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 17 ദിവസം കൂടി നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെയാണ് ജേക്കബ് തോമസ് മടങ്ങിയെത്തുന്നത്.
നിരന്തരം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതും ഇ.പി. ജയരാജനടക്കമുള്ള സിപിഎം നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ തുനിഞ്ഞതുമാണ് ജേക്കബ് തോമസിന്റെ നിര്‍ബന്ധിത അവധിക്ക് പിന്നിലെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: