ആലപ്പുഴ: ശൃംഗേരി മഠാധിപതി ശങ്കരാചാര്യ സ്വാമിക്കും ഉത്തരാധികാരി വിധുശേഖര ഭാരതിക്കും ആലപ്പുഴ പൗരാവലിയുടെ പ്രൗഢോജ്ജ്വല സ്വീകരണം. ആലപ്പുഴ നഗരാതിര്‍ത്തിയായ കളര്‍കോട് എസ്ഡി കോളേജിനു മുന്നില്‍ നിന്ന് മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫിന്റെ നേതൃത്വത്തിലാണ് ശങ്കരാചാര്യരെ സ്വീകരിച്ചത്.
തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എസ്ഡിവി സെന്റിനറി ഹാളില്‍ എത്തി. സ്വാമിമാരെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ധൂളീപാദപൂജ സ്വാമികള്‍ രചിച്ച കീര്‍ത്തനത്തിന്റെ ആലാപനവും നടന്നു.
ഡോ. കെ.പി. ഹെഗ്ഡെ മംഗള പത്രം വായിച്ചു. കെ.സി. വേണുഗോപാല്‍ എംപി മംഗള പത്രം നല്കി. സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ചന്ദ്രമൗലീശ്വര പൂജയും പ്രസാദവിതരണവും നടന്നു.
ഇന്ന് രാവിലെ 8.30ന് ബ്രാഹ്മണ സമൂഹ മഠത്തിന്റെ ആദിശങ്കര നിലയം സ്വാമി ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് എസ്ഡിവി സ്കൂളിലെ പുതിയ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ആശീര്‍വാദ ചടങ്ങ് നടക്കും. വൈകിട്ട് നാലിന് മാരാരിക്കുളം ക്ഷേത്രദര്‍ശനം നടത്തി മള്ളിയൂരിലേക്ക് യാത്രതിരിക്കും.
എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള എന്നിവര്‍ ആശംസ നേര്‍ന്നു. ജെ. കൃഷ്ണന് സ്വാമിമാര്‍ക്ക് വെണ്‍കൊറ്റക്കുട സമര്‍പ്പിച്ചു.
ആഗ്രഹവും കോപവും മനുഷ്യന്റെ ശത്രുക്കള്‍: ശങ്കരാചാര്യര്‍
ആലപ്പുഴ: ആഗ്രഹവും കോപവുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുക്കളെന്ന് ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമി. നിര്‍മ്മല ഹൃദയത്തിന് ഉടമകളായി മാറിയാല്‍ അശാന്തി ഇല്ലാതാകും. സമാധാനം നിലനില്‍ക്കുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആലപ്പുഴ പൗരാവലിയുടെ സ്വീകരണത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
അഞ്ചുഗുണങ്ങളുള്ള സത്പുരുഷന്മാരായി മാറാന്‍ ശ്രമിക്കണം. ഞാനെന്ന ഭാവം ഉപേക്ഷിക്കുക, ഉപദ്രവം ചെയ്യാതിരിക്കുക, വാക്കും പ്രവൃത്തിയും ഒന്നാകുക, ഒരുമ, പ്രശംസയില്‍ വീഴാതിരിക്കുക ഈ ഗുണങ്ങള്‍ ഉണ്ടായാല്‍ സത്പുരുഷനാകാന് കഴിയും. ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത ഉണ്ടായാല്‍ സമാധാനവും വിജയും ഉറപ്പാകും.
വേദങ്ങളെല്ലാം പഠിച്ചുവെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വേദങ്ങള്‍ അനന്തമാണ്. അതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പരസ്പരം ബഹുമാനിച്ചും താന്‍ ചെറിയവനാണെന്ന ചിന്ത മനസ്സില്‍ വളരുമ്പോഴും നല്ലൊരു മനുഷ്യനാകാന്‍ കഴിയും. നാലുനേരെ ജപിച്ചിട്ട് കാര്യമില്ല. ആത്മാര്‍ത്ഥമായ സേവയാണ് ആവശ്യം. ഇതിന് ശ്രദ്ധയും, ഭക്തിയും ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: