എസ്ഐമാര്‍ക്കെതിരെ നടപടി
കായംകുളം: വിദ്യാര്‍ത്ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എസ്ഐമാരെ സ്ഥലംമാറ്റി. വ്യാപാരി വ്യവസായി സമിതി ഏരിയ ജോയിന്റ് സെക്രട്ടറി മേട മുക്ക് ഫാത്തിമാ മന്‍സിലില്‍ എം.എ. സമദിന്റെ മകന് അംജത് എ. സമദി(16)നാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ അംജത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ എംഎസ്എം ഹൈസ്കൂളിനു സമീപമായിരുന്നു സംഭവം. സഹപാഠിയായ ഹാറൂണിന്റെ വീട്ടില്‍ പോയ ശേഷം ബൈക്കില്‍ ഇരുവരും വരവെ ജീപ്പിലെത്തിയ പോലീസ് തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അംജത് പറഞ്ഞു.
ഈ സമയം ഹറൂണ്‍ വീട്ടിലേക്കോടി. പിന്നാലെ ഓടിയ തന്നെ പോലീസ് പിന്തുടര്ന്ന് ഹറൂണിന്റെ വീടിന്റെ മുന്നിലെ കാര്പോര്ച്ചിലിട്ടും മര്‍ദ്ദിച്ചതായി അംജത് പറഞ്ഞു. വിവരം തിരക്കിയ ഹറൂണിന്റെ മാതാവിന്റെ സ്കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു.
അംജത്തിന്റെ രണ്ടു കൈകളിലും കാലുകളിലും വയറ്റിലും മര്‍ദ്ദനമേറ്റ പാടുകളും നെഞ്ചില്‍ ലാത്തികൊണ്ട് കുത്തിയ പാടുമുണ്ട്. അടി തടഞ്ഞപ്പോള്‍ കൈവിരലിനും പരുക്കേറ്റു. എസ്ഐ മഞ്ജുനാഥ്, പ്രൊബേഷന്‍ എസ്ഐ സുധീഷ് എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അംജത് പറഞ്ഞു.
അംജത് കഴിഞ്ഞ സിബിഎസ്ഐ പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ നേടിയിരുന്നു. മകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി. സിപിഎം എരുവ ലോക്കല്‍ കമ്മറ്റിയംഗമാണ് അംജത്തിന്റെ അച്ഛന് എം.എ. സമദ്.
സ്കൂളിനുമുന്നില്‍ പൂവാലശല്യം നടക്കുന്നതറിഞ്ഞ് എത്തിയ പോലീസ് അവിടെ കൂടി നിന്നവരെ വിരട്ടിയോടിക്കുക മാത്രമായിരുന്നുവെന്ന് എസ്ഐ പറഞ്ഞു. എസ്ഐമാരായ മഞ്ജുനാഥ്, സുധീഷ് എന്നിവരെ ആലപ്പുഴ എ.ആര് ക്യാമ്പിലേക്കാണ് സ്ഥലംമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: