തിരുവനന്തപുരം: മില്‍മയുടെ ഈ വര്‍ഷത്തെ നന്ദിയോട് രാജന് സ്മാരക പുരസ്കാരം ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ. ശ്രീധരന് വനം മന്ത്രി കെ. രാജു സമ്മാനിച്ചു. തനിക്ക് ലഭിച്ച 97-ാമാത്തെ പുരസ്കാരം തനിക്കൊപ്പം ജോലി ചെയ്തവര്‍ക്കു സമര്‍പ്പിക്കുന്നുവെന്ന് ഇ. ശ്രീധരന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പദ്ധതികളുടെയും വിജയത്തിനുപിന്നില്‍ മികച്ച നിര്‍മ്മാണ സംഘങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തന മികവിലാണ് രാജ്യത്തിന് വേണ്ടി മികച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായത്. അതുകൊണ്ട് പുരസ്കാരം അവര്‍ക്കായി സമര്‍പ്പിക്കുന്നു. പുരസ്കാര തുക അമ്മയുടെ സ്മരണാര്‍ത്ഥമുള്ള അമ്മാളുഅമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കും. ഭാരതത്തില്‍ ധവള വിപ്ലവത്തിന് കരുത്ത് പകര്‍ന്ന ക്ഷീരകര്‍ഷകര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം മറ്റെല്ലാ പുരസ്കാരങ്ങളേക്കാള്‍ വിലയുള്ളതാണെന്നും ശ്രീധരന് പറഞ്ഞു.
മികച്ച ക്ഷീരസംഘത്തിനുള്ള കോയിവിള വിജയന് സ്മാരക പുരസ്കാരം പത്തനംതിട്ട വെച്ചൂച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് ഇ. ശ്രീധരന് സമ്മാനിച്ചു. മികച്ച കര്‍ഷകനുള്ള വി. ഭാസ്കരന്‍നായര്‍ പുരസ്കാരം ഉച്ചക്കട ക്ഷീരോത്പാദ സംഘത്തിലെ ജെ.എസ്. സജുവിന് മന്ത്രി കെ. രാജു സമ്മാനിച്ചു.
ജില്ലാതലത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മില്‍മ ചെയര്മാന് കല്ലട രമേശ് അദ്ധ്യക്ഷനായിരുന്നു. മില്‍മ സെക്രട്ടറി അനില്‍. എക്സ്, ക്ഷീര കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് ചെയര്മാന് എന്‍. രാജന്, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ.ആര്. സുരേഷ് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: