തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജിഷ്ണുവിന്റെ അച്ഛന് കെ.പി. അശോകന് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി.
ഡിജിപി ടി.പി. സെന്‍കുമാറിനെ സന്ദര്‍ശിച്ച് കെ.പി. അശോകന് നേരത്തേ പരാതി നല്‍കിയിരുന്നു. കേസില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും അതിനായി ശുപാര്‍ശ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെയും ഈ ആവശ്യം അറിയിച്ചു.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന് ശ്രീജിത്തും ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് മാറ്റിയ മ്യൂസിയം എസ്ഐ സുനില്‍കുമാറിനും എസിപി കെ.ഇ. ബൈജുവിനുമെതിരെ അന്വേഷണം നടത്തണമെന്നും അശോകന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ജിഷ്ണുവിന്റെ അച്ഛന് അശോകനും അമ്മ മഹിജയും കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: