തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിക്കും ദേശീയ ജലപാത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ക്കും കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നീതി ആയോഗുമായി ചര്‍ച്ച നടത്തി. ധനമന്ത്രി തോമസ് ഐസക്കും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
നീതി ആയോഗ് അംഗം ഡോ.വി.കെ. സാരസ്വത്, കേരളത്തിന്റെ ചുമതലയുള്ള അഡൈ്വസര്‍ ഡോ. യോഗേശ്വരി, ഡയറക്ടര്‍ നീരജ് സിംഗാള്‍ എന്നിവരുമായാണ് വിശദമായ ചര്‍ച്ച നടത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വീട് എന്നിവയ്ക്ക് ഊന്നല്‍ നല്കി നടപ്പാക്കുന്ന നവകേരള കര്‍മ പദ്ധതിക്ക് സഹായം നല്കാന് നീതി ആയോഗിന് താത്പര്യമുണ്ടെന്ന് ഡോ. സാരസ്വത് അറിയിച്ചു.
കോവളം മുതല്‍ കാസര്‍കോട് വരെ ദേശീയ ജലപാതയ്ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതിനാല്‍ കേന്ദ്രവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡോ. സാരസ്വത് അറിയിച്ചു. കേന്ദ്രത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയില്‍ പെടുത്തി കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ ചെന്നൈ-ബെംഗളൂരു ഇടനാഴിയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.
കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കേംപ്ലക്സ് സ്ഥാപിക്കാനും കേന്ദ്രത്തിന്റെ സഹായം വേണം. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി നടപ്പാക്കാന്‍ കേരളം തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കൊച്ചിയിലടക്കം മൂന്ന് ഇലക്ട്രോണിക് ഹാര്ഡ്വെയര് പാര്‍ക്കുകള്‍ നിര്‍മിക്കാനും കേന്ദ്ര സഹായം ലഭ്യമാക്കണം.
അടല്‍ ഇന്നവോഷന്‍ മിഷന്റെ കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നിതി ആയോഗ് തയാറാകണമെന്ന മുഖ്യന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഡോ. സാരസ്വത് അറിയിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: