കാര്‍ഡിഫ്: ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ 8 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് പാക്കിസ്ഥാന് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിങ്ങിയ പാക്കിസ്ഥാന് 37.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്താണ് വിജയിച്ചത്. അസ്ഹര്‍ അലിയുടെയും (76) ഫഖര്‍ സമാന്റെയും (57) അര്‍ദ്ധസെഞ്ചുറികളാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ഫൈനലെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം തകര്‍ന്നു.
ഇംഗ്ലണ്ടിന്റെ ഒരാള്‍പോലും അര്‍ദ്ധസെഞ്ചുറി നേടാത്ത മത്സരത്തില്‍ മുന്‍നിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് അവരെ 211ല്‍ ഒതുക്കിയത്. ഒരുഘട്ടത്തില്‍ രണ്ടിന് 128 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ്പ് സ്കോറര്‍. ഓപ്പണര്‍ ബെയര്‍സ്റ്റോവ് (43), മോര്ഗന് (33), സ്റ്റോക്ക്സ് (34) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ അലക്സ് ഹെയില്‍സും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. 5.5 ഓവറില്‍ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാന്‍ റയീസ് വേര്‍പിരിച്ചതോടെ പാക്കിസ്ഥാന് വിക്കറ്റ് വേട്ട തുടങ്ങി. 13 റണ്‍സെടുത്ത ഹെയ്ല്‍സാണ് ആദ്യം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ റൂട്ട്-ബെയര്‍സ്റ്റോ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഇംഗ്ലണ്ടിന് പ്രതീക്ഷ നല്കി. സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ ബെയര്‍സ്റ്റോവും (43)വീണു.
ഹസന് അലിക്ക് വിക്കറ്റ്. തുടര്‍ന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റന്‍ മോര്ഗന് എത്തിയപ്പോഴും ഇംഗ്ലണ്ട് സ്കോര്‍ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. 46 റണ്‍സെടുത്ത റൂട്ടിനെ ഷദാബ് അലി മടക്കിയപ്പോള്‍ ഇംഗ്ലണ്ട് 128/3 എന്ന നിലയില്‍. പിന്നീടാണ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച ഉണ്ടായത്. പാക്കിസ്ഥാന് വേണ്ടി ഹസന് അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന്, റുമാന്‍ റായീസ് എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
പാക്കിസ്ഥാന് രണ്ടും ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ഇംഗ്ലണ്ട് ജാസണ്‍ റോയ്ക്ക് പകരം ബെയര്‍സ്റ്റോവിനെയും പാക്കിസ്ഥാന് അമീറിന് പകരം അരങ്ങേറ്റക്കാരന്‍ റയീസിനെയും ഫഹീം അഷ്റഫിന് പകരം ലെഗ് സ്പിന്നര്‍ ഷദാബ് ഖാനെയും കളിക്കാനിറക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അസ്ഹര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 21.1 ഓവറില്‍ 118 റണ്‍സെടുത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
58 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഫഖര്‍ സമാനെ ആദില്‍ റഷിദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ സ്റ്റമ്പ് ചെയ്തു പുറത്താക്കി. തുടര്‍ന്നെത്തിയ ബാബര്‍ അസമും മികച്ച പ്രകടനം നടത്തി. സ്കോര്‍ 173-ല്‍ എത്തിയപ്പോള്‍ 100 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത അസ്ഹര്‍ അലി മടങ്ങി. ജാക്ക് ബാളിന്റെ പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റില്‍ കൊണ്ട് വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ബാബറും (38*) മുഹമ്മദ് ഹഫീസും (31*)ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: