തിരുവനന്തപുരം: സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
ഇടതുസര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ഭീകരവാഴ്ചയാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. അടിയന്തരാവസ്ഥയെക്കാള്‍ നിന്ദ്യമായ മനുഷ്യാവകാശലംഘനമാണ് അരങ്ങേറുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന് പോലീസ് ഒത്താശ ചെയ്യുന്നു. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായി അധഃപതിച്ചു. കോഴിക്കോട് സിപിഎം ഓഫീസ് മാത്രം സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്. അധികാരത്തിന്റെയും പോലീസിന്റെയും പിന്‍ബലത്തില്‍ സിപിഎം, ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, മേഖലാ വൈസ് പ്രസിഡന്റ് മണലേരി രാംദാസ് എന്നിവരെ കൊലപ്പെടുത്താനുള്ള സിപിഎം ശ്രമം വിജയിച്ചില്ല. സര്‍വകക്ഷിയോഗ കരാറിലെ മഷി ഉണങ്ങും മുമ്പ് സിപിഎം വീണ്ടും അക്രമം നടത്തുകയാണ്. പോലീസ് നല്കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു- കുമ്മനം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഎച്ച്പി ജില്ലാ അധ്യക്ഷന്‍ അഡ്വ. ജെ. മോഹന്‍കുമാര്‍, ജി. പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ഉപാധ്യക്ഷന്‍ ഡോ.പി.പി. വാവ, സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, വക്താക്കളായ എം.എസ്. കുമാര്‍, ജെ.ആര്. പദ്മകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: