ഗുരുഗ്രാം: ഗുരുഗ്രാമില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരട്ട സഹോദരിമാര്‍ ശ്വാസം മുട്ടിമരിച്ചു. അഞ്ചുവയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. പട്ടൗഡിയിലെ ജമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
കുട്ടികള്‍ മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഹുണ്ടായ് ഇലാന്ദ്ര കാറില്‍ കയറി ഡോര്‍ അടച്ചിരിക്കുകയായിരുന്നു. കാറിന്റെ ലോക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ അതിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
കളിക്കാനിറങ്ങിയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വൈകുന്നേരം നാലു മണിയോടെ കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് കാറിനുള്ളില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമിതമായ ചൂടും അടച്ച കാറിനുള്ളില്‍ വായു സഞ്ചാരമില്ലാതിരുന്നതുമാണ് സഹോദരിമാരുടെ മരണത്തിന് കാരണമായത്. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച കുട്ടികളുടെ പിതാവ് കരസേനാ ഉദ്യോഗസ്ഥനാണ്. മീററ്റിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.
2015 സെപ്റ്റംബറില്‍ ഗുരുഗ്രാമിന് സമീപമുള്ള ഗ്രാമത്തില്‍ കാറിനുള്ളില്‍ കുടുങ്ങി രണ്ട് സഹോദരിമാര്‍ മരിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ ആറിന് നോര്‍ത്ത് ദല്‍ഹിയിലെ റാണി ബാഗില്‍ കാറിനുള്ളില്‍ കുടുങ്ങിയ ആറുവയസുകാരന് ശ്വാസംമുട്ടി മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: