കൊച്ചി: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസലിനെ വധിച്ച കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി ഉത്തരവിട്ടു. തുടരന്വേഷണം തേടി ഫസലിന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ അബ്ദുള്‍ സത്താര്‍ നല്കിയ ഹര്‍ജി കോടതി തള്ളി. ഇതോടെ ഫസല്‍ വധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം നീക്കത്തിന് കനത്ത തിരിച്ചടിയായി.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിന്റെ മുമ്പില്‍ പ്രതി നല്കുന്ന മൊഴിക്ക് നിയമസാധുതയില്ല. അതുകൊണ്ട് ആ മൊഴി കണക്കിലെടുത്ത് തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെയും കുറ്റസമ്മതമൊഴിയിലെയും കണ്ടെത്തലുകള്‍ വ്യത്യസ്തമാണ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷിന്റെ മൊഴിയില്‍. എന്നാല്‍ വെളുപ്പിന് 3.30ന് കൊലപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍. തന്നെ പോലീസ് മര്‍ദ്ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനില്‍ സുബീഷ് പരാതി നല്‍കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഫസലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഫസലിന്റെ ഭാര്യ മറിയു സിബിഐ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സിബിഐ അന്വേഷണത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷ് നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സത്താര്‍ എറണാകുളം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുബീഷ് പോലീസിനോട് വെളിപ്പെടുന്നതിന്റെ വിശദാംശങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ കുറ്റസമ്മത മൊഴി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് സുബീഷ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. പോലീസ് എഴുതിത്തയ്യാറാക്കിയ മൊഴി പലതവണ വായിപ്പിച്ചതിനുശേഷം പറയിക്കുകയായിരുന്നു റിക്കോര്‍ഡ് ചെയ്യുന്നതിനിടെ വ്യക്തത വന്നില്ലെന്നു പറഞ്ഞ് അഞ്ച് തവണയെങ്കിലും മാറ്റി റിക്കോര്‍ഡ് ചെയ്തതായും സുബീഷ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും, സഹോദരിയും തുടരന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു. സിപിഎം പ്രവര്‍ത്തകനായ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
2006 ഒക്ടോബര്‍ 23 നാണ് ഫസലിനെ വെട്ടിക്കൊന്നത്. കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികളായ കാരായി രാജനും, ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: