കൊച്ചി: പുറംകടലില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിന്റെ ഉത്തരവാദി പനാമ കപ്പലായ എം.വി ആംബര്‍-എല്‍ തന്നെയാണെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റാണ് (എം.എം.ഡി)സമര്‍പ്പിച്ചത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
അതേസമയം, അപകടസ്ഥലം കൃത്യമായി കണ്ടെത്താന്‍ മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റിന് കഴിഞ്ഞിട്ടില്ല. എങ്കിലും കേരള തീരത്ത് നിന്നും 14.1 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ബോട്ടപകടം ഉണ്ടായതെന്നാണ് സൂചന.
കൊച്ചി ഹാര്‍ബറില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ കാര്‍മ്മല്‍ മാതാ ബോട്ടിലാണ് കപ്പലിടിച്ചത്. തമിഴ്നാട് കുളച്ചല്‍ വാണിയങ്കുടി സ്വദേശി തമ്പി ദുരൈയെന്ന ആന്റണി ജോണ്‍ (55), അസം സ്വദേശികള്‍ രാഹുല്‍ദാസ് (24), മോത്തി ദാസ് (24) എന്നിവരാണ് മരിച്ചത്.
പുറംകടലില്‍ നങ്കൂരമിട്ട്, തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. ബോട്ട് ചിതറിത്തെറിച്ചു. നിലവിളി ശബ്ദം കേട്ട, സമീപത്തുണ്ടായിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ നാവികസേനയേയും തീരസേനയേയും വിവരമറിയിച്ചു.
നിര്‍ത്താതെ പോയ കപ്പല്‍ നാവികസേനയും തീരദേശ പോലീസുമാണ് പിന്തുടര്ന്ന് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: