തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന വെളിപ്പെടുത്തലുമായി കണ്ണമ്മൂലയിലെ പെണ്‍കുട്ടി രംഗത്ത്. പെണ്‍കുട്ടിയുടെ കത്ത് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. കത്ത് കോടതി ഫയലില്‍ സ്വീകരിച്ചു.
ജനനേന്ദ്രിയം താന്‍ മുറിച്ചതാണെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു. ശ്രീഹരിക്കെതിരെ ഗൂഢാലോചന നടത്തിയത് താനും കുടുംബവും അറിയുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്നും പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പദാസ് പെണ്‍കുട്ടിയുടെ കാമുകനാണെന്ന് നേരത്തെ അമ്മ വെളിപ്പെടുത്തിയിരുന്നു.
ശ്രീഹരി തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. മകളെ പോലെയാണ് കണ്ടിരുന്നത്. പതിനാറാം വയസ്സു മുതല്‍ പീഡിപ്പിച്ചെന്ന മൊഴി പോലീസ് എഴുതിച്ചേര്‍ത്തതാണ്. ശ്രീഹരി പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത്കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസ്സിലായത്. സമീപവാസിയായ എഡിജിപി ബി. സന്ധ്യയോടു കാര്യങ്ങള്‍ പറയാന്‍ അയ്യപ്പദാസാണ് ആവശ്യപ്പെട്ടത്. എഡിജിപിക്ക് ശ്രീഹരിയോടും തന്റെ കുടുംബത്തോടും ശത്രുതയുള്ളതിനാല്‍ ബന്ധപ്പെട്ടില്ല. കത്തി നല്കി ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ദ്ദേശിച്ചത് അയ്യപ്പദാസാണ്. രാത്രി ശ്രീഹരിയുടെ അടുത്ത് പോയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പിന്നീട് ശ്രീഹരിയുടെ നിലവിളി കേട്ട് താന്‍ വീടിനു പുറത്തേക്കോടി. അയ്യപ്പദാസ് നിര്‍ദ്ദേശിച്ച പ്രകാരം ബി. സന്ധ്യയുടെ വീട്ടിലെത്തി. വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവങ്ങള്‍ തകിടം മറിഞ്ഞു. മൊഴി പല തവണ പോലീസ് തിരുത്തിയെഴുതി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് മൊഴി എഴുതിയത്. തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ശ്രീഹരിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് പറയാനും പോലീസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ല. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു.
ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ജനനേന്ദ്രിയം അയ്യപ്പദാസ് മുറിച്ചതെന്ന് ശ്രീഹരിയും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: