തുറവൂര്‍: വിദേശികളടക്കം നൂറുക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന അന്ധകാരനഴി ബീച്ച് കടലെടുത്തു. കാലവര്‍ഷാരംഭത്തില്‍ തന്നെ കടല്‍ ശക്തമായതോടെ ബീച്ചിന്റെ മുക്കാല്‍ ഭാഗവും കടല്‍ കയറി മണ്ണ് നഷ്ടപ്പെട്ട നിലയിലാണ്. ഒഴിവ് ദിവസങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ പ്രതീകൂലാവസ്ഥയിലും കടലില്‍ ഇറങ്ങുന്നത് പതിവാണെന്ന് തീരദേശ വാസികള്‍ പറയുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ബീച്ചില്‍ ഇല്ലാത്തതിനാല്‍ അപകട സാധ്യതയും വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങളായി പോലിസിന്റെ എയ്ഡ് പോസ്റ്റ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ തീരത്തുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷിക്കുന്നത്. കടല്‍ ശക്തമായതിനാല്‍ വലിയ ചുഴികള്‍ വരെ കടലില്‍ രൂപം കൊണ്ടിട്ടുണ്ട്. അപകടസൂചന നല്കുന്ന ബോര്‍ഡുകളോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ബീച്ചില്‍ നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും തീരദേശവാസികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: