ആലപ്പുഴ: രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി ജയിലറകളില്‍ അടയ്ക്കാനുള്ള ശ്രമമാണ് ബെന്നി കൊലക്കെസ് വിധിയിലൂടെ പരാജയപ്പെട്ടത്. പ്രോസിക്യൂഷന്റെയും സിപിഎമ്മിന്റെയും ശ്രമങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ കൃത്യമായി പൊളിച്ചടുക്കിയത് കേസില്‍ വഴിത്തിരിവായി. സംഭവം നടന്നയുടന്‍ ബിഎംഎസ് ജില്ലാ നേതാവായിരുന്ന കെ. പ്രദീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെയാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. കൂടാതെ കണ്ടാലറിയാവുന്ന ഏതാനും പേരെയും പ്രതികളാക്കി
പിന്നീട് പ്രദീപ് ഒഴികെ കലവൂര്‍ ഐടിസി കോളനി നിവാസികളായ മറ്റ് നാലുപേരെയും പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു. പ്രദീപിനെ എങ്ങിനെയും കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകം നടന്ന അടുത്ത ദിവസങ്ങളില്‍ മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയവരാണ് കൃത്യം നടത്തിയതെന്നാണ് വാര്‍ത്തകള്‍ വന്നത്. ഈ പത്രങ്ങളുടെ ലേഖകരെയും അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിച്ചിരുന്നു. സത്യം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു പത്രറിപ്പോര്ട്ടര്മാര് സാക്ഷിമൊഴി നല്‍കിയത്. ഇതും കേസില്‍ വഴിത്തിരിവായി.
പ്രതികള്‍ ഒളിപ്പിച്ചിരുന്നതായി പോലീസ് പറയുന്ന ആയുധങ്ങള്‍ മുഴുവന്‍ കണ്ടെടുത്തതിന്റെ സാക്ഷികളെല്ലാം സിഐടിയുക്കാരായിരുന്നു. ഇവര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്ന പ്രോസിക്യൂഷന് വാദവും വിസ്താരത്തിനിടെ പൊളിഞ്ഞു.
സിഐടിയു കണ്‍വീനര്‍മാരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്തംഗവുമായ വ്യക്തിയുമാണ് സാക്ഷികളെന്ന് പ്രതിഭാഗത്തിന് തെളിയിക്കാനായി. ബിഎംഎസ് ഓഫീസില്‍ ഗൂഢാലോചന നടന്നതിന് സാക്ഷികളായി ഉള്‍പ്പെടുത്തിയിരുന്നത് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയായിരുന്നു. പ്രതികളെ ബിഎംഎസ് ഓഫീസില്‍ എത്തിച്ചപ്പോള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ ബിഎംഎസ് ഓഫീസ് വരെ ഓട്ടോ എത്തില്ലെന്ന് പ്രതിഭാഗത്തിന് തെളിയിക്കാനായതോടെ പ്രോസിക്യൂഷന്റെ ഈ വാദവും പൊളിഞ്ഞു. ഇത്തരത്തില്‍ വ്യാജതെളിവ് ചമച്ചും കള്ളസാക്ഷിമൊഴികള് നല്‍കിയും നിരപരാധികളായ ബിഎംഎസ് പ്രവര്‍ത്തകരെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളാണ് തകര്‍ന്നടിഞ്ഞത്.
അതിനിടെ ബിഎംഎസ് നേതാക്കളെയും പ്രതികളെയും കുടുക്കുന്നതിനായി സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ നീക്കമാണ് ഇത്തരത്തിലൊരു വിധിക്ക് ഇടയാക്കിയതെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: