തൃശൂര്‍: മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി; ഫണ്ട് അനുവദിച്ചിട്ടും കോര്‍പറേഷന്റെ അനാസ്ഥ മൂലം വടക്കേച്ചിറ ശുചീകരണം നടന്നില്ല. മലിനജലത്താല്‍ നിറഞ്ഞിരിക്കുകയാണ് ചിറയിപ്പോള്‍.
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസമ്പന്നമായ വടക്കേച്ചിറ നന്നാക്കുമെന്ന് തൃശൂരിന്റെ എം.എല്‍.എ കൂടിയായ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. നടപടികള്‍ക്കായി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശവും നല്കി. പക്ഷെ ഒന്നും നടന്നില്ല. കാലവര്‍ഷം തുടങ്ങിയതോടെ ഈ വര്‍ഷം ഇനി ശുചീകരണം നടപ്പാക്കാനാകില്ല.
ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ചിറ സംരക്ഷണത്തിന് വരള്‍ച്ച പ്രയോജനപ്പെടുത്താനുള്ള അവസരമാണ് നഗരത്തിന് നഷ്ടമായത്. മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും കോര്പ്പറേഷന് നേതൃത്വവും ഇടപെടാതെ അനാസ്ഥത കാട്ടി. 1983 ലാണ് അവസാനമായി ചിറ പുനരുദ്ധരിച്ചത്.
പ്രദേശത്തെ മലിനജലം ചിറയിലൊഴുകിയെത്തുന്നതാണ് വടക്കേച്ചിറ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ചിറ നിറഞ്ഞാല്‍ വെള്ളം പുറത്തേക്കൊഴുകേണ്ട പടിഞ്ഞാറ് ഭാഗത്തുള്ള ഓവ് ചാലിലൂടെ മലിനജലം വന്‍തോതില്‍ തിരിച്ച് ചിറയിലേക്കൊഴുകുകയാണിപ്പോള്. ചിറയില്‍ ഈ ഭാഗത്തെ വെള്ളം ചെളിവെള്ള നിറത്തിലാണ്.
വടക്കേ ബസ്സ്റ്റാന്റില് അനുഭവപ്പെടുന്ന വെള്ളക്കെട്ടാണ് പ്രശ്നം. പ്രദേശത്തെ കാനകളിലെ മണ്ണ് മാറ്റി ജലനിര്‍ഗ്ഗമനം സുഗമമാക്കുന്നതില്‍ കോര്പ്പറേഷന് എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: