മോഷ്ടാക്കള്‍ ഉപേക്ഷിച്ചതെന്ന് സംശയം
ചാരുംമൂട്: വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ പ്രധാന ഓഫീസ് മുറിയില്‍ നിന്നും ആറരപവന്റെ സ്വര്‍ണ്ണമാല കണ്ടെടുത്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്ഷേത്ര ഓഫീസ് വൃത്തിയാക്കുന്നതിനിടയില്‍ സ്റ്റീല്‍ അലമരാരയുടെ അടിയില്‍ നിന്നാണ് താലിയടക്കമുള്ള മാല ലഭിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വള്ളികുന്നം പോലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തിലെ ആയില്യപൂജ നടന്നത്. അന്ന് തിരക്കിനിടയില്‍ വീട്ടമ്മയുടെ മൂന്നു പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സിസിടിവിയിലൂടെ നിരീക്ഷണം നടത്തിയതില്‍ രണ്ട് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അന്ന് ഇവരെ ചോദ്യം ചെയ്യുന്നതിനായി ക്ഷേത്ര ഓഫീസിലാണ് എത്തിച്ചത്. എന്നാല്‍ അന്ന് ഇവരുടെ പക്കല്‍ നിന്നും മാല കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. പിടിക്കപ്പെട്ടതോടെ ഇവര്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കളവു മുതല്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ ലഭിച്ച മാലക്ക് ഒന്നര ലക്ഷം രൂപയോളം വിലവരും.
ചെങ്ങന്നൂരില്‍ നിന്നും ആര്‍ഡിഒ എത്തി അടയാളം സഹിതം മാല പരിശോധിച്ച ശേഷം പോലീസിന് മാല കൈമാറി. എന്നാല്‍ ആറരപവന്റെ മാല നഷ്ടപെട്ടതായി പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും യഥാര്‍ത്ഥ ഉടമസ്ഥര്‍ അടയാളം സഹിതം ആവശ്യപ്പെട്ടാല്‍ കോടതി മുഖേന മാല കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: