ഗന്ധമാദന പര്‍വ്വതത്തിലെ താഴ്വാരത്തില്‍ പ്രിയവ്രതന് ശ്രീനാരദമഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച് അതില്‍ ലയിക്കാന്‍ ശ്രമിച്ചു കൊണ്ടിരുക്കുമ്പോഴാണ് സ്വയം ഭുവമനു ബ്രഹ്മദേവനോടൊപ്പം അവിടെ എത്തിച്ചേര്‍ന്നത്. വിധാതാവ് തന്റെ പേരക്കുട്ടിയായ പ്രിയവ്രതനോട് സ്നേഹപൂര്‍വ്വം പറഞ്ഞു.
” നിബോധ താതേദമൃതം
ബ്രവീമി
മാസൂയിതും ദേവമര്ഹസ്യ
പ്രമേയം
വയം ഭവസ്തേ തത ഏഷ
മഹര്ഷിര്-
വഹാമ സര്‍വേ വിവശാ
യസ്യദിഷ്ടം”
കുഞ്ഞേ, ഞാന്‍ പറയുന്ന അമൃതവചനം നീ ശ്രവിച്ചാലും. ഇപ്പോള്‍ ഞാന്‍ പറയുന്നുവെങ്കിലും സാക്ഷാല്‍ ശ്രീനാരായണന്റെ വാക്കുകളാണ് എന്നിലൂടെ ഒഴുകുന്നതെന്നു മനസ്സിലാക്കിയാലും. ശ്രീമന്നാരായണന്റെ നിശ്ചയത്തെ ഞങ്ങളും ശ്രീപരമേശ്വരനും ദേവര്ഷിനാരദനും എല്ലാം ആവേശത്തോടെ ശിരസ്സാവഹിക്കുന്നു. അതിനെ തളളിക്കളയരുത്.
ജിതേന്ദ്രിയന്മാരും ആത്മരതന്മാരുമായവര്ക്ക് ഗൃഹസ്ഥാശ്രമത്തിലും എന്താണ് ഭയപ്പെടാനുളളത്. പഞ്ചേന്ദ്രിയങ്ങളും മനസ്സുമാണ് യഥാര്‍ഥ ശത്രുക്കള്‍. ആ ശത്രുക്കളെ ജയിച്ചവര്‍ എവിടേയും ജയിച്ചു നില്ക്കും. അവന് കാടും നാടും ഒരുപോലെ. അവന് ആശ്രമവാസിയായാലും ഭരണാധികാരിയായാലും വ്യത്യാസമൊന്നുമില്ല.
” ത്വം ത്വബ്ജനാദാം
ഘ്രി സരോജകോശ-
ദുര്ഗാശ്രിതോ
നിര്‍ജിത ഷട് സപത്നഃ
ഭുങ്ക്ഷ്വേഹ ഭോഗന്‍ പുരുഷാതിഭിഷ്ടാന്
വിമുക്തസംഗ പ്രകൃതിം
ഭജസ്വ”
ശ്രീപത്മനാഭന്റെ തൃക്കാല്ത്താമരകളെന്ന ദുര്‍ഗത്തെ ആശ്രയിച്ചിരിക്കുന്ന നീ പഞ്ചേന്ദ്രിയങ്ങളും മനസുമാകുന്ന ആറു ശത്രുക്കളെയും ജയിച്ചവനായതിനാല് വിമുക്തസംഗനായിത്തന്നെ പ്രകൃതിയെ സേവിക്കാന്‍ പ്രാപ്തനാണ്. ( കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങള്‍ എന്നീ ആറു ശത്രുക്കളെയും ജയിച്ചവന് എന്നുമാകാം).
ബ്രഹ്മാവില്‍ നിന്നും കേട്ട നിര്‍ദ്ദേശങ്ങളെ പ്രിയവ്രതന് ത്രിഭുവനഗുരുവായ ഭഗവാന്റെ അനുശാസനമെന്ന് തിരിച്ചറിഞ്ഞ് ശിരസാവഹിച്ച് നമസ്കരിച്ചു. അങ്ങിനെതന്നെ എന്ന് അംഗീകരിച്ച് രാജ്യഭാരമേറ്റെടുത്തു.
നിവൃത്തിമാര്ഗത്തിനായി പുറപ്പെട്ട പ്രിയതമന് പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും ഒന്നായിത്തിരിച്ചറിഞ്ഞ് സ്വീകരിച്ചു.
പ്രപഞ്ചത്തില്‍ പ്രകാശം പരത്താനാണ് തന്റെ നിയോഗമെന്ന് പ്രിയവ്രതന് ഉറപ്പിച്ചു. ജ്ഞാനപ്രകാശത്താലേ ലോകം പരിപ്പാലിക്കപ്പെടൂ. ആദിത്യഭഗവാന് ഒരു സമയം വസുധാതലത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രകാശം ചൊരിയാനേ പ്രാപ്തനാകുന്നുളളൂ. മറുഭാഗത്ത് അപ്പോള്‍ ഇരുട്ടുതന്നെയാണ്.ആദിത്യന്റെ തുല്യവേഗതയോടുകൂടിയ ജ്യോതിര്മയമായ രഥത്തില്‍ കയറി ഉലക സഞ്ചാരം ചെയ്തു. ”സമജവേന രഥേന ജ്യോതിര്മയേന രജനീമപി ദിനം കരിഷ്യാമിതി” നിശ്ചയിച്ചായിരുന്നു പുറപ്പാട്. രാത്രിയെപ്പോലും പകലാക്കി മാറ്റും എന്ന നിശ്ചയത്തിന് വിശ്വകര്‍മാവിന്റെ മകളായ ബര്‍ഹിഷ്മതിയെ ഭാര്യയായി സ്വീകരിച്ചാണ് പ്രവൃത്തി മാര്ഗത്തിലിറങ്ങിയത്.
സൂര്യനും പിന്നാലെയായിരുന്നു പ്രിയവ്രതന്റെ സഞ്ചാരം. സൂര്യന് പോയ ദിക്കില്‍ വെളിച്ചം മറയുമല്ലോ. ഇരട്ടു മാത്രമായിരിക്കും സാധാരണ ബാക്കി. എന്നാല്‍ പ്രിയവ്രതന്റെ ജ്യോതിര്മയരഥം സഞ്ചരിച്ച ദിക്കെല്ലാം പ്രകാശം പരത്തി. ഏഴു പ്രാവശ്യമാണ് ഇങ്ങനെ പ്രിയവ്രതന് ലോകസഞ്ചാരം നടത്തിയത്. രണ്ടാമതൊരു സൂര്യന് എന്നപോലെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഭൂമിയില്‍ എല്ലായിടത്തും സൂര്യസാന്നിധ്യത്തിലെന്നപോലെ പ്രകാശം അനുഭവപ്പെട്ടു.
ഏഴു പ്രാവശ്യത്തെ സൂര്യവേഗത്തിലുളള സഞ്ചാരം കൊണ്ട് രഥമുരുണ്ടപാടുകള് വന്‍ ഗര്‍ത്തങ്ങളും സമുദ്രങ്ങളുമായി മാറി. അതാണ് ഇന്നത്തെ സപ്ത സമുദ്രങ്ങള്‍. രഥചക്രമുരുളാത്ത ഭാഗം ഏഴു വന്‍കരകളായും ശേഷിച്ചു.
ഭൂമിയില്‍ ഏഴു വന്കരകളുണ്ടാക്കി ഏഴുകോട്ടകളെപ്പോലെ പ്രിയവ്രതന് കാത്തു രക്ഷിച്ചു. ഏഴുവന്കരകള്ക്കും കിടങ്ങായി ഏഴുസമുദ്രങ്ങളും സൃഷ്ടിച്ച പ്രിയവ്രതന്റെ പ്രവൃത്തികളില്‍ ഭഗവത് സാന്നിധ്യമല്ലാതെ എന്താണ് കാണാന്‍ കഴിയുക. നമുക്ക് സ്മരിക്കാം. ഓം നമോ ഭഗവതേ വാസുദേവായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: