ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കാന്‍ പുതിയ ഇലക്ട്രോണിക് നിയന്ത്രിത സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ താത്കാലികമായി സ്ഥാപിച്ചാണ് സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കുക. ഇതില്‍ 25 എച്ച്പിയുടെ ഡബിള്‍ ഷിഫ്റ്റ് ക്ലച്ച് ആന്‍ഡ് ഗിയര്‍ മോട്ടോര്‍ സ്ഥാപിച്ച് മുകളിലേക്കും താഴേക്കും മാറ്റാവുന്ന ഷട്ടര്‍ പോലുള്ള ക്രോസ് ബാര്‍ സ്ഥാപിക്കും. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രോസ് ബാര്‍ മാറി സ്റ്റാര്‍ട്ടിങ് നടക്കുന്നതിനൊപ്പം അതേനിമിഷം മുതല്‍ സമയം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വള്ളംകളി കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് തൂണുകള്‍ മാറ്റി സംവിധാനം മറ്റു വള്ളംകളികള്‍ക്കും ഉപയോഗിക്കാം.
വള്ളങ്ങളുടെ രജിസ്ട്രേഷന് ജൂലൈ 10 മുതല്‍ 20 വരെ നടത്താന്‍ യോഗം തീരുമാനിച്ചു. 2.22 കോടി രൂപ ചെലവും 3.18 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗത്തില്‍ ആര്‍ഡിഒ എസ്. മുരളീധരന്‍പിള്ള അവതരിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെ 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കും
ആലപ്പുഴ: ലീഗ് മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗ് (കെബിഎല്‍) എന്ന പേരില്‍ വള്ളംകളി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാമെന്ന് നെഹ്റു ട്രോഫി വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് 21ന് തിരുവനന്തപുരത്തു നടക്കുന്ന മന്ത്രിതല യോഗം പരിഗണിച്ച് ഔദ്യോഗിക പ്രഖ്യപനം നടത്തും.
ഐപിഎല്‍ മാതൃകയ്ക്ക് പകരം ലീഗ് മത്സര മാതൃകയ്ക്കാണ് സാധ്യതയെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോടെ ആരംഭിക്കുന്ന ലീഗ് മത്സരം ഓഗസ്റ്റ് മൂന്നാം ശനിയാഴ്ച പുളിങ്കുന്ന്, നാലാംശനിയാഴ്ച കായംകുളം, സെപ്റ്റംബര്‍ ആദ്യ ശനിയാഴ്ച കോട്ടയം കോടിമത, സെപ്റ്റംബര്‍ രണ്ടാം ശനിയാഴ്ച കരുവാറ്റ, സപ്തംബര്‍ മൂന്നാം ശനിയാഴ്ച മദര്‍തെരേസ, സെപ്റ്റംബര്‍ നാലാം ശനിയാഴ്ച കൈനകരി, ഒക്ടോബര്‍ ആദ്യ ശനിയാഴ്ച എറണാകുളം പിറവം എന്നിവിടങ്ങളില്‍ നടന്ന് ഒക്ടോബര്‍ രണ്ടാംശനിയാഴ്ച തൃശൂര്‍ കോട്ടപ്പുറത്ത് സമാപിക്കുന്ന നിലയിലാണ് തയാറാക്കിയിട്ടുള്ളത്. 1950 കളില്‍ കൈനകരി മീനപ്പള്ളി വട്ടക്കായലില്‍ നടന്നിരുന്നതും പിന്നീട് നിലച്ചുപോയതുമായ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി ജലോത്സവം പമ്പയാറ്റിലേക്ക് മാറ്റി പുനരുജ്ജീവിപ്പിക്കും. കൈനകരിയില്‍ സപ്തംബര്‍ നാലാംശനിയാഴ്ച വള്ളംകളി സംഘടിപ്പിക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
നെഹ്റു ട്രോഫി ഒഴിച്ചുള്ള മറ്റ് ഏഴു വള്ളംകളികളിലും ജയിക്കുന്ന ടീം നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലായിരിക്കും തൃശൂര്‍ കോട്ടപ്പുറത്തെ അന്തിമ മത്സരം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു ടീമുകളാണ് ഇവിടെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇതിലെ വിജയിയാണ് കെബിഎല്‍ ചാമ്പ്യന്‍ഷിപ്പ് നേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: