മോദി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ‘ജന്മഭൂമി’ എന്നോട് ചോദിക്കുകയുണ്ടായി. മോദിയുടെ ഭരണത്തെക്കുറിച്ച് മാര്‍ക്കിടുന്നതിനു പകരം മോദി അധികാരത്തില്‍ വന്നാല്‍ സംഭവിച്ചേക്കാമെന്ന് പലരെയും ഭയപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ സംഭവിച്ചുവോ എന്നാണ് എന്റെ അന്വേഷണം. മോദി അധികാരത്തില്‍ വന്നാല്‍ ഒരു ഹിന്ദുത്വഭരണം നിലവില്‍ വരുമെന്നും അത് ന്യൂനപക്ഷങ്ങള്‍ക്ക് അപകടമായിരിക്കുമെന്നുമാണ് അന്ന് പ്രചുരപ്രചാരം നടത്തിയിരുന്നത്. അതു സംഭവിച്ചോ എന്നതാണ് എന്റെ മുന്നിലുള്ള ചോദ്യം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്പ്, കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചിരുന്ന കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാനും എന്റെ ചേട്ടനും കോണ്‍ഗ്രസുകാരായിരുന്നു. അക്കാലഘട്ടത്തില്‍ എന്റെ ജ്യേഷ്ഠനെ സ്കൂളില്‍നിന്നും ബഹിഷ്കരിക്കുന്നതിനുവേണ്ടി പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ അച്ചന് എന്റെ പിതാവിന്റെ അരികില്‍ വന്ന് പറഞ്ഞ കാര്യം ഓര്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയാല്‍ അത് ക്രിസ്ത്യാനികള്‍ക്ക് അപകടമായിരിക്കും. ഹിന്ദുവായ ഗാന്ധിജിയായിരിക്കും അപ്പോള്‍ ഭരണത്തില്‍ വരുക. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ക്രിസ്ത്യാനികള്‍ക്ക് അപകടകരമാണ്.
അതുകൊണ്ട് എന്റെ സഹോദരനെ സ്കൂളില്‍നിന്നും പുറംതള്ളുകയാണ്. ക്രിസ്ത്യാനിയായ ബ്രിട്ടീഷ് രാജാവിന്റെ കീഴില്‍ ഭരിക്കപ്പെടുന്നതാണ് ഭാരതത്തിന് നല്ലത് എന്നതായിരുന്നു വികാരിയച്ചന്റെ കണ്ടുപിടുത്തം. മാത്രമല്ല ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതു തന്നെ ശരിയല്ല എന്ന അഭിപ്രായവും ഉണ്ടായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘വന്ദേമാതരം’ എന്ന ഗാനം പാടുന്നതും ക്രിസ്ത്യാനികള്‍ക്ക് ദൈവദൂഷണമാണെന്നായിരുന്നു വികാരിയച്ചന്റെ വാദം.
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്രിസ്ത്യാനിക്ക് ഒരു അപകടവും വന്നില്ല. ഇതൊക്കെ കേവല രാഷ്ട്രീയമാണ്. കേവല രാഷ്ട്രീയം പൂര്‍ണമായും സത്യസന്ധമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടും, ക്രിസ്ത്യാനിയായ ബ്രിട്ടീഷ് ചക്രവര്‍ത്തി അധികാരത്തില്‍നിന്ന് മാറിയിട്ടും ക്രിസ്ത്യാനിക്ക് ഒരു അപകടവും പറ്റിയില്ല.
അന്ന് സ്വാതന്ത്ര്യസമരത്തിനെതിരെ നിന്നവര്‍ പറഞ്ഞുപരത്തിയ കഥകളായിരുന്നു വികാരിയച്ചനും ആവര്‍ത്തിച്ചത്. അതുപോലെ തന്നെ ഒരു കള്ളക്കഥയായിരുന്നു മോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള് അപകടത്തിലാകുമെന്നുള്ളത്. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. ബഹുഭൂരിപക്ഷം പേരും ഹിന്ദുമതാനുയായികളാണ്. ഇതിനര്‍ത്ഥം ഭാരതംഒരു ഹിന്ദുരാഷ്ട്രം ആക്കണമെന്നല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും നൂറ്റാണ്ടുകൊല്ലം ഒരുമിച്ച് സഹോദരരെപ്പോലെ ജീവിച്ചവരാണ്. അതിനെ പെട്ടെന്ന് വെട്ടിമുറിച്ച് തീര്‍ക്കാന്‍ ഒരിക്കലും സാധ്യമല്ല. ഹിന്ദുമതം ഒരു സംസ്കാരമാണ്, ആ സംസ്കാരത്തെ തകര്‍ക്കാന്‍ അത്ര എളുപ്പമല്ല. കാരണം അത് ഇന്ത്യയുടെ പൊതുജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അതു തകര്‍ക്കാന്‍ മാത്രം വിഡ്ഢിയല്ല നരേന്ദ്രമോദി എന്നാണ് എന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: