പൂനെ: കള്ളപ്പണത്തിലും ശക്തമായ ലോക്പാല്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് അണ്ണാ ഹസാരെയും ബാബ രാംദേവും അറിയിച്ചു. മതിയായ സമയമുണ്ടായിട്ടും ലോക്പാല്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു ഹസാരെ കുറ്റപ്പെടുത്തി. അഴിമതിയും കള്ളപ്പണവും തടയാന്‍ കേന്ദ്രത്തിനു താത്പര്യമില്ലെന്നും ഹസാരെ പറഞ്ഞു.
മന്ത്രിമാര്‍ക്കും വിദേശ നിക്ഷേപങ്ങളുള്ളതാണു കള്ളപ്പണം തിരിച്ചു കൊണ്ടു വരാന്‍ തടസം. തങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം, സി.ബി.ഐ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ വിശ്വാസമില്ലെന്നും ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാല്‍ വരികയാണെങ്കില്‍ പകുതിയോളം മന്ത്രിമാര്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിന് തയാറാകാത്തതെന്ന് ബാബാ രാംദേവ് കുറ്റപ്പെടുത്തി.
പ്രശ്നങ്ങളില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാംദേവ് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അനിശ്ചിതകാലസമരം നടത്തും. ആവശ്യത്തിനു സമയം നല്കി കഴിഞ്ഞു. ഇനി സര്‍ക്കാര്‍ നടപടിയെടുക്കുകയാണു വേണ്ടെതന്നും രാംദേവ് പറഞ്ഞു. ജന്‍ ലോക്പാല്‍, കള്ളപ്പണ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിനു മുന്നറിയിപ്പാകുമെന്ന് ഇരുവരും അവകാശപ്പെട്ടു.
ലോക്പാല്‍ പാസാക്കണമെന്നാവശ്യപ്പെട്ട് 25 മുതല്‍ ഹസാരെ സംഘം ജന്തര്‍ മന്തറില്‍ സമരം തുടങ്ങും. കള്ളപ്പണ വിഷയത്തില്‍ ഓഗസ്റ്റ് ഒമ്പതിനു രാംദേവ് രാംലീല മൈതാനത്തു പ്രതിഷേധമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: