ന്യൂദല്‍ഹി: നാവിക സേനയ്ക്ക് 16 വിവിധോദ്ദേശ്യ ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമം പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ടെന്‍ഡര്‍ നല്‍കിയിരുന്ന യുഎസ് കമ്പനി സിക്റോസ്കി വില കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് നടപടി. കോപ്ടറുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കും.
രണ്ടു വര്‍ഷമായി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള കരാറാണ് ഒഴിവാക്കുന്നത്. ഏകദേശം 6,500 കോടി രൂപയുടേതാണ് ഇടപാട്. വിലപേശി കരാര്‍ ഉറപ്പിക്കാനുള്ള കമ്മിറ്റി ടെന്‍ഡര്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു. മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും മാരിടൈം സിസ്റ്റംസ് അക്വിസിഷന്‍ മാനേജറും ഉള്‍പ്പെട്ടതാണ് സമിതി. കരാര്‍ ഉറപ്പിക്കുന്നതിനുള്ള സമയം ഇനി നീട്ടാനാകില്ലെന്ന് സിക്റോസ്കിയും കമ്മിറ്റിയെ അറിയിച്ചിരുന്നു.
നാവിക സേനയ്ക്ക് ആധുനിക ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള ആലോചന തുടങ്ങിയത് 2009ല്‍. 2014ല്‍ സികോര്സ്കിയുമായി ധാരണാപത്രം ഒപ്പിട്ടു. ഇവര്‍ മാത്രമാണ് ടെന്‍ഡര്‍ നടപടികള്ക്കെത്തിയത്. ഫിന്മെക്കാന്നിയ എന്ന കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും ഇവരുടെ മുന്‍കാല ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നതിനാല്‍ ഒഴിവാക്കിയിരുന്നു.
മുപ്പത് വര്‍ഷം വരെ പഴക്കമുള്ള കോപ്ടറുകളാണ് നാവിക സേനയ്ക്കുള്ളത്. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ നിര്‍മിക്കുമ്പോള്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ആവശ്യമായത്ര നിര്‍മിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: