കോട്ടയം: ഭരണ വര്‍ഗത്തിന്റെ അവഗണനയുടെയും ഇല്ലായ്മകളുടെയും കയ്പ്പുനീര് മാത്രം കുടിക്കുന്ന പനച്ചിക്കാട് കുഴിമറ്റം കോളാകുളം മലവേടന് കോളനിയില്‍ അതിഥിയായി മംഗലാപുരം ബിജെപി എംപിയും കേരളത്തിന്റെ സഹപ്രഭാരിയുമായ നളിന്‍കുമാര്‍ കട്ടീല്‍ എത്തി. ആരതി ഉഴിഞ്ഞ് സ്വീകരിച്ച് അവര്‍ എംപിക്ക് മുന്നില്‍ സങ്കടക്കെട്ടുകളഴിച്ചു.
ഇരുപത്തിരണ്ട് കുടുംബങ്ങളിലായി 102 പേരാണ് കഴിയുന്നത്. രണ്ട് സെന്റ് സ്ഥലത്താണ് വീടുള്ളത്. മലവേടന് സമുദായം പട്ടികവര്‍ഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും നഗരപരിധിയില്‍ താമസിക്കുന്നതിനാല്‍ പട്ടികജാതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. പട്ടികവര്‍ഗ്ഗത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഇതുമൂലം ജീവിത നിലവാരം ഉയര്‍ത്താനുള്ള അവസരമാണ് നഷ്ടമാകുന്നത്.
കോളനിയിലെത്തിയ എംപിയോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി. കോളനിവാസികളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്കി. കോളനിയിലെ ഷാജിയുടെ വീട്ടില്‍ ഉച്ചയൂണിലും എംപി പങ്കെടുത്തു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇവിടത്തെ ഏറ്റവും പ്രായമുള്ള കമലാക്ഷിയെ ഷാള്‍ അണിയിച്ച് നളിന്‍കുമാര്‍ കട്ടീല്‍ ആദരിച്ചു. ഇതുവരെ ഒരു ജനപ്രതിനിധിയും തിരിഞ്ഞ് നോക്കാത്ത കോളനിയിലേക്ക് ദുരിതം കാണാന്‍ എംപിയെത്തിയത് അവര്‍ക്ക് ആശ്വാസമായി.
കോട്ടയത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എംപി കോളനിയില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട യുവജന-മഹിളാസംഗമം, കര്‍ഷകസംഗമം തുടങ്ങിയ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്, സംസ്ഥാന വക്താവ് എസ്. ജയസൂര്യന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജി. രമേഷ്, കെപി. സുരേഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: