കോഴിക്കോട്: രാജ്യത്തെ പ്രാദേശികവും പരമ്പരാഗതവുമായ കായിക ഇനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂള്‍ സിന്തറ്റിക്ക് ട്രാക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ വ്യത്യസ്തമായ സാംസ്കാരിക സാഹചര്യങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന കായിക ഇനങ്ങളുണ്ട്. കേരളത്തിലെ കുറ്റിയും കോലും കൡയും തുടങ്ങി മണിപ്പൂരിലെ ടാംഗ്ടാ കളി വരെ ഇതില്‍പ്പെടും. ഇവയുടെ വളര്‍ച്ച രാജ്യത്തിന്റെ വേരുകള്‍ ശക്തമാക്കും. സ്പോര്‍ട്സ് രാജ്യത്തിന്റെ ഐക്യത്തെ ബലപ്പെടുത്തും. കബഡി ഒരു സ്പോര്‍ട്സ് ഇനമായി വികസിച്ചപ്പോള്‍ കോര്‍പ്പറേറ്റുകള്‍ വരെ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടു വന്നു, അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചയും കഴിവും പ്രതിരോധ രംഗത്തുള്ള ശാക്തീകരണവും മാത്രമല്ല കായിക രംഗത്തെ വളര്‍ച്ച കൂടി അതിന്റെ അളവുകോലാണ്. ഭാരതത്തില്‍ പ്രതിഭകളുടെ കുറവില്ല.
അവര്‍ക്കാവശ്യമായ പരിശീലനവും അവസരങ്ങളുമുണ്ടാവണം. പെണ്‍കുട്ടികള്‍ കായികരംഗത്തേക്ക് കൂടുതല്‍ മുന്നോട്ടുവരണം. സ്പോര്‍ട്സിന്റെ വളര്‍ച്ച അതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വളര്‍ച്ച കൂടിയാണ്. സ്പോര്‍ട്സ് മെഡിസിന് മുതല്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വരെ നിരവധി മേഖലകളാണ് ഇപ്പോഴുള്ളത്. സ്പോര്‍ട്സ് ഉപകരണങ്ങളുടെ വിപണന രംഗത്ത് അറന്നൂറ് ബില്യണ്‍ യുഎസ് ഡോളറാണ് ആഗോളതലത്തില്‍ ഉള്ളതെങ്കില്‍ ഭാരതത്തിന്റേത് രണ്ടു ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഈ രംഗത്തും ഭാരതത്തിന് മുന്നേറാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പി.ടി. ഉഷയും ഉഷാ സ്കൂളും വലിയ പങ്കാണ് വഹിക്കുന്നത്. പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണ്. കായിക രംഗത്തും ഒളിംപിക്സിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പങ്കുവഹിക്കാനാകും. ഉഷ സ്കൂളിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സ്പോര്‍ട്സ് മന്ത്രി എ.സി. മൊയ്തീന് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കായിക യുവജനകാര്യ വകുപ്പ് സഹമന്ത്രി വിജയ് ഗോയല്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. ഉഷ, ഒ. രാജഗോപാല്‍ എം.എല്‍എ, എം.കെ. രാഘവന് എം.പി, ഒ.എം. നമ്പ്യാര്‍, പുരുഷന് കടലുണ്ടി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: