ലണ്ടന്‍: ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയും നായകന് വിരാട് കോഹ് ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലേയ്ക്ക് നയിച്ചു. സെമിയില്‍ അവര്‍ ഒമ്പതു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു.
265 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ ഓവറില്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടി. 40-ാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തി കടത്തി കോഹ് ലിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 264, ഇന്ത്യ 40.1 ഓവറില്‍ ഒരു വിക്കറ്റിന് 265.
123 റണ്‍സോടെ രോഹിത് ശര്‍മയും 96 റണ്‍സുമായി കോഹ്ലിയും പുറത്താകാതെ നിന്നു. കോഹ്ലി ഏകദിനത്തില്‍ എണ്ണായിരം റണ്‍സും തികച്ചു. 129 പന്തില്‍ 15 ഫോറും ഒരു സിക്സറും ഉള്‍പ്പെടെയാണ് ശര്‍മ 123 റണ്‍സ് നേടിയത്.അടിച്ചുതകര്‍ത്ത കോഹ്ലി 78 പന്തില്‍നിന്നാണ് 96 റണ്‍സ് നേടിയത്. പതിമൂന്ന് പന്ത് അതിര്‍ത്തി കടത്തി.
ധവാന് 34 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും പൊക്കി 46 റണ്‍സ് എടുത്തു. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ധവാനും 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണര്‍ തമീം ഇക്ബാലിന്റെയും മുഷ്ഫിക്കര്‍ റഹീമിന്റെയും അര്ധസെഞ്ചുറികളിലാണ് ബംഗ്ലാദേശ് 264 റണ്‍സെടുത്തത്.
തമീം ഇക്ബാല്‍ 82 പന്തുകളില്‍ ഏഴു ഫോറും ഒരു സിക്സറും അടക്കം 70 റണ്‍സ് നേടി.മധ്യനിരയില്‍ പൊരുതി നിന്ന റഹീം 85 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയില്‍ 61 റണ്‍സ് കുറിച്ചു.
ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശിന്റെ തുടക്കം മോശമായി. ഓപ്പണല്‍ സൗമ്യ സര്‍ക്കാരിനെ പൂജ്യത്തിന് നഷ്ടമായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ സാബിര്‍ റഹ്മാനും പിടിച്ചു നില്ക്കാനായില്ല.19 റണ്‍സ് കുറിച്ച റഹ്മാന് ഭൂവനേശ്വര്കുമാറിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.
മുഷ്ഫിക്കര്‍ റഹീം തമീം ഇക്ബാലിനൊപ്പം ചേര്‍ന്നതോടെ സ്കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 123 റണ്‍സ് അടിച്ചെടുത്തു. തമീം ഇക്ബാലിനെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ ഷക്കിബ് അല്‍ ഹസന് പെട്ടെന്ന് തന്നെ മടങ്ങി. 15 റണ്‍സാണ് സമ്പാദ്യം. സ്പിന്നര്‍ ജഡേജയ്ക്കാണ് വിക്കറ്റ്.
അല്ഹസന് പിന്നാലെ മുഷ്ഫിക്കര്‍ റഹിമും മടങ്ങി.61 റണ്‍സ് കുറിച്ച റഹീമിനെ യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ കോഹ്ലി പിടികൂടി. വാലറ്റനിരക്കാരായ മൊഹമ്മദുളളയും മൊര്‍ട്ടാസയും പിടിച്ചുനിന്നതോടെ സ്കോര്‍ 250 കടന്നു. മൊഹമ്മദുളള 25 പന്തില്‍ രണ്ട് ഫോറുള്‍പ്പെടെ 21 റണ്‍സ് നേടി. മൊര്‍ട്ടാസ 25 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു പന്ത് മൊര്‍ട്ടാസ അതിര്‍ത്തി കടത്തിവിട്ടു. പത്തു റണ്‍സെടുത്ത ടാസ്കിന് അഹമ്മദും പുറത്താകാതെ നിന്നു.
ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ ബോര്‍ഡ്
ബംഗ്ലാദേശ്: തമീം ഇക്ബാല്‍ ബി യാദവ് 70, സൗമ്യ സര്‍ക്കാര്‍ ബി കുമാര്‍ 0, എസ്.റഹ്മാന് സി ജഡേജ ബി കുമാര്‍ 19, എം. റഹീം സി കോഹ്ലി ബി യാദവ് 61, എസ്.അല്‍ ഹസന് സി ധോണി ബി ജഡേജ 15, മൊഹമ്മദുളള ബി ബുംറ 21, എം.ഹുസൈന് സി ആന്‍ഡ് ബി ബുംറ 15, എം.മൊര്‍ട്ടാസ നോട്ടൗട്ട് 30, ടി. അഹമ്മദ് നോട്ടൗട്ട് 10 , എക്സ്ട്രാസ് 23 ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 264.
വിക്കറ്റ് വീഴ്ച: 1-1, 2-31, 3-154, 4- 177, 5- 179, 6-218, 7- 229
ബൗളിങ് : ബി കുമാര്‍ 10-1-53-2, ബുംറ 10-1-39-2, അശ്വിന് 10-0-54-0, എച്ച് എച്ച് പാണ്ഡെ 4-0-34-0, ജഡേജ 10-0-48-1, യാദവ് 6-0-22-0
ഇന്ത്യ: രോഹിത് ശര്‍മ നോട്ടൗട്ട് 123, ധവാന് സി ഹുസൈന് ബി മൊര്‍ട്ടാസ 46, വി കോഹ്ലി നോട്ടൗട്ട് 96 ആകെ 40.1 ഓവറില്‍ ഒരു വിക്കറ്റിന് 265
പ്രതികരിക്കാൻ ഇവിടെ എഴുതുക: