കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദ്ഘാടനവേദിയുടെ പണികള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. 3500 പേര്‍ക്ക് ഇരിക്കാവുന്ന സദസ്സാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ സുരക്ഷാ പരിശോധനകള്‍ തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്ററിലാണ് ആദ്യ സര്‍വീസ്.
കനത്തസുരക്ഷയാണ് മെട്രോ ഉദ്ഘാടനവേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കുക. സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയിലാണ് ഇന്നലെ മുതല്‍ നഗരം. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവര്‍ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര, മറ്റ് പോലീസുദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: