തിരുവനന്തപുരം: ശൃംഗേരി മഠാധിപതി സ്വാമി ഭാരതി തീര്ഥയെയോ മറ്റേതെങ്കിലും സ്വാമിയെയോ മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. ഇക്കാര്യം പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയിരുന്നത്. പരിപാടിയുടെ നോട്ടീസ് മുന്‍കൂട്ടി തയാറാക്കിയിരുന്നതാണ് മന്ത്രിയുടെ വാദം പൊള്ളയാണെന്ന് തെളിയിച്ചത്.
ശൃംഗേരി ശങ്കരാചാര്യര്‍ക്കും ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്ക്കുമായി വേദിയില്‍ ഒരുക്കിയിരുന്ന സിംഹാസനം മന്ത്രിയും വി.എസ്. ശിവകുമാര്‍ എംഎല്‍എയും കൂടി എടുത്തുമാറ്റിയ വാര്‍ത്ത കര്‍ണാടകത്തിലെ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. എന്നാല്‍, ശങ്കരാചാര്യരെയും പുഷ്പാഞ്ജലി സ്വാമിയാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ഇറക്കിയ നോട്ടീസില്‍ നിന്ന് വ്യക്തമാണ്.
ശംഖനാദത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ ശൃംഗേരി മഠത്തിന്റെ ഉത്തരാധികാരി വിധുശേഖര ഭാരതി സ്വാമി മിത്രാനന്ദപുരത്തെത്തിയപ്പോള് അദ്ദേഹത്തെ സ്വീകരിക്കാനോ അനുഗമിക്കാനോ സംഘാടകനായ എക്സിക്യൂട്ടീവ് ഓഫീസര്‍ പോകാത്തതും വിവാദമായിരുന്നു. കുളത്തില്‍ അക്ഷതം വിതറി ആശീര്‍വദിക്കാന്‍ പോയ സ്വാമി വേദിയിലേക്ക് വരാതിരിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. പൂജിച്ച സാളഗ്രാമങ്ങള്‍ വച്ചിട്ടുള്ള സമ്പുടം മിത്രാനന്ദപുരം കുളത്തിന്റെ നടുക്ക് ശങ്കരാചാര്യര്‍ സ്ഥാപിക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുന്‍ നിശ്ചയത്തിന് വിപരീതമായി ഒരു ദിവസം നേരത്തെ കുളത്തില്‍ സാളഗ്രാമ സമ്പുടം സ്ഥാപിക്കപ്പെട്ടു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥാപകനായ വില്വമംഗലത്തു സ്വാമിയാരുടെ പിന്മുറയില്പ്പെട്ട പുഷ്പാഞ്ജലി സ്വാമിയാര് എത്തിയപ്പോള്‍ വേദിയില്‍ സ്ഥലമില്ലായിരുന്നു. ഒടുവില്‍, മാറ്റിയ സിംഹാസന സദൃശമായ ഇരിപ്പിടം വേദിയുടെ താഴെയിട്ട് സ്വാമിയാരെ അവിടെ ഇരുത്തി. സ്വാമിയാര് താഴെ ഇരിക്കുമ്പോള്‍ തങ്ങള്‍ മുകളിലിരിക്കില്ലെന്നു പറഞ്ഞ് അവിട്ടം തിരുനാള്‍ ആദിത്യവര്മയും തിരുവാതിര തിരുനാള്‍ ലക്ഷ്മിബായിയും വേദി വിട്ടിറിങ്ങിയതും സംഘാടകര്‍ക്ക് തലവേദന സൃഷ്ടിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ ശൃംഗേരി ശങ്കരാചാര്യരെ ദേവസ്വം മന്ത്രിയും എക്സിക്യൂട്ടീവ് ഓഫീസറും അനാദരിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: