ആലപ്പുഴ: ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടി മന്ത്രി ജി. സുധാകരനെത്തി. ഇന്നലെ ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിലെത്തി ഫലങ്ങള്‍ സമര്‍പ്പിച്ചാണ് അനുഗ്രഹം തേടിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശങ്കരാചാര്യര്‍ക്ക് ഇരിക്കാനായി ഒരുക്കിയിരുന്ന പീഠം മന്ത്രി കടകംപള്ളി സുരേന്ദ്രന് വേദിയുടെ പിറകിലേക്ക് എടുത്തുമാറ്റുകയും മന്ത്രിയുടെ കസേര മുന്നിലേക്ക് ഇടുകയും ചെയ്തത് വിവാദമായിരുന്നു. ഇതിനിടെയാണ് സുധാകരന് ശങ്കരാചാര്യരുടെ അനുഗ്രഹം തേടി എത്തിയത്.
ബുധനാഴ്ച നടന്ന പൗരസ്വീകരണത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തോമസ് ഐസക്കും മന്ത്രി ജി. സുധാകരനും വിട്ടുനിന്നു. പൊതുജനങ്ങള്‍ക്കായി പാദുക പൂജയും ഭിക്ഷാവന്ദനവും നടത്തുന്ന അവസരത്തിലാണ് സുധാകരന് ദര്‍ശനം തേടിയെത്തിയത്.
കഴിഞ്ഞ ദിവസം ആദിശങ്കരനെ അവഹേളിച്ച് സുധാകരന് പ്രസംഗിച്ചതിനെതിരെ യോഗക്ഷേമ സഭ, ബ്രാഹ്മണ സഭ തുടങ്ങിയ സമുദായ സംഘടനകള്‍ ശക്തമായി പ്രതികരിച്ചിരുന്നു.
ഇഎംഎസിന്റെ ഔന്നത്യം ആദിശങ്കരനില്ലെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
സംന്യാസിമാര്‍, ക്ഷേത്ര പൂജാരികള്‍ തുടങ്ങിയവരെയും സുധാകരന് നിരന്തരം അവഹേളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: