തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരിക്കേണ്ടവരുടെ അന്തിമപട്ടികയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മെട്രോമാന് ഇ. ശ്രീധരന് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമപട്ടിക. ഇരുവരെയും ഉള്‍പ്പെടുത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ചെന്നിത്തലയ്ക്കും ശ്രീധരനും ഉദ്ഘാടനവേദിയില്‍ ഇരിപ്പിടം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞദിവസം വേദിയില്‍ ഇരിക്കേണ്ട ഏഴുപേരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരുന്നു. ഇത് പ്രാഥമിക പട്ടികയായിരുന്നിട്ടു കൂടി പ്രതിപക്ഷനേതാവ്, ഇ. ശ്രീധരന്, സ്ഥലം എംഎല്‍എ പി.ടി. തോമസ് എന്നിവരെ ഒഴിവാക്കിയെന്നാരോപിച്ച് വിവാദങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ അന്തിമപട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ചത്. ഇതില്‍ ചെന്നിത്തലയെയും ശ്രീധരനെയും ഉള്‍പ്പെടുത്തിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് മെട്രോയുടെ ഉദ്ഘാടനം.
ഉദ്ഘാടന വേദിയില്‍ ആരെയൊക്കെ ഉള്പ്പെടുത്തണമെന്നതിന്റെ ആദ്യ ഘട്ട ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചു കൊടുത്തിരുന്നു. രണ്ടാം ഘട്ട ലിസ്റ്റ് പിന്നാലെ അയയ്ക്കാമെന്നാണ് അറിയിച്ചതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
ഇതിനു മുമ്പ് മെട്രോ റെയിലിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് നിര്‍വ്വഹിച്ചപ്പോള്‍ ഇ. ശ്രീധരനെ പങ്കെടുപ്പിച്ചിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കണമെന്ന് അദ്ദേഹവും ആഗ്രഹിച്ചിരുന്നു. പൊതുജന താല്പര്യവും അതായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്ചുതാനന്ദനും ചടങ്ങില്‍ പങ്കെടുത്തില്ല.
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരന് ഇരിപ്പിടം നല്‍കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ശ്രീധരനും പ്രതിപക്ഷ നേതാവിനും ഇരിപ്പിടം നല്‍കിയതിലൂടെ അഭിനന്ദനാര്‍ഹമായ നടപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: