രോഗങ്ങളെ കീഴടക്കാനുള്ള മരുന്നിന്റെ പരീക്ഷണവേദി മനുഷ്യശരീരങ്ങളാണെന്ന വിവരം പുതിയതല്ലെങ്കിലും അടുത്തിടെ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സമൂഹത്തിന്റെ പുറമ്പോക്കില്‍ ആരാലും പരിചരണം ലഭിക്കാത്ത ദുര്‍ബലരെയും അത്തരം അവസ്ഥകളില്‍ പെട്ടുഴലുന്നവരെയുമാണ് മരുന്ന് പരീക്ഷണത്തിനായി തെരഞ്ഞടുക്കുന്നത്. നിര്‍ബ്ബാധം തുടരുന്ന ഈ പരീക്ഷണത്തിന് ദശലക്ഷങ്ങള്‍ മുടക്കുന്ന വമ്പന്‍ സ്ഥാപനങ്ങള്‍ അതൊക്കെ ദശകോടികളായി തിരിച്ചുപിടിക്കുന്നുമുണ്ട്. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് തങ്ങള്‍ ഏറെ പ്രയാസപ്പെട്ടും ക്ലേശിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതെന്നാണ് വിശദീകരണം. പ്രസ്തുത വാദത്തെ എതിര്‍ക്കാനോ തടയാനോ ആരും തയ്യാറാവാത്തതുകൊണ്ട് ഇത്തരം മേഖല മൂരിക്കൂട്ടന്മാരെപ്പോലെ മുക്രയിട്ട് സര്‍വതന്ത്രസ്വാതന്ത്ര്യത്തോടെ കഴിഞ്ഞുപോരുകയാണ്. ചോദിക്കാന്‍ ആരുമില്ലെങ്കില്‍ എന്തായാലെന്ത്?
ഈ കിരാത അന്തരീക്ഷം കണക്കിലെടുക്കുകയും വിചിന്തനം ചെയ്യുകയും ചെയ്ത പരമോന്നത നീതിപീഠം കര്‍ക്കശമായ ചില നിലപാടുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. അത് രാജ്യത്തെ മനുഷ്യത്വമുള്ളവരെല്ലാം നെഞ്ചിലേറ്റുകയും ചെയ്യും. മനുഷ്യര്‍ ഗിനിപ്പന്നികളല്ല എന്ന ഓര്‍മ്മപ്പെടുത്തലും താക്കീതുമാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി മനുഷ്യരെ ഗിനിപ്പന്നികളെപോലെ ഉപയോഗിക്കുന്ന നടപടി നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനെതിരെ ശക്തമായി രംഗത്തുവരാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാനായി കേന്ദ്രസര്‍ക്കാറിനും മധ്യപ്രദേശ് സര്‍ക്കാറിനും നോട്ടീസുമയച്ചിട്ടുണ്ട്. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാണ് ഇത്. രണ്ടു മാസം കഴിഞ്ഞ് ഈ കേസ് കോടതി പരിഗണിക്കാനിരിക്കുകയാണ്.
കുട്ടികളെയും ആദിവാസികളെയും ദളിതുകളെയുമൊക്കെ ഗിനിപ്പന്നികളെപ്പോലെ ബഹുരാഷ്ട്രകുത്തകകള്‍ ഉപയോഗിക്കുകയാണെന്ന് കാണിച്ച് നല്കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി നേരത്തെ സൂചിപ്പിച്ച പരാമര്‍ശം നടത്തിയത്. മധ്യപ്രദേശിലെ ഡോക്ടര്‍മാരുടെ സംഘടനയും ഒരു സന്നദ്ധ സംഘടനയുമാണ് ഹര്‍ജി നല്‍കിയത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തബോധവും ധാര്‍മ്മികതയും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നുണ്ടാവുന്നില്ലെന്ന് പരമോന്നത നീതിപീഠം വസ്തുതകളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബഹുരാഷ്ട്രകുത്തകകള്‍ ഇത്തരം പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെയാണ്. അവിടങ്ങളിലെ ഭരണകൂടത്തെ ഏതുവിധേനയും ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതിനുള്ള എല്ലാ സംവിധാനവും അവര്‍ക്കുണ്ട്.
ദരിദ്രമേഖലകളിലെ പാവങ്ങളെ എന്തെങ്കിലും സൗജന്യത്തിന്റെ പേരില്‍ ആട്ടിത്തെളിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്നത് വസ്തുതയാണ്. ഇത്തരം ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യങ്ങള്‍ പോലും തട്ടിയെടുക്കാന്‍ ഇടനിലക്കാര്‍ സജീവമായി രംഗത്തുണ്ട്. അങ്ങനെയുള്ളപ്പോള്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് എന്തെന്തൊക്കെ ചെയ്തുകൂട? രാഷ്ട്രീയകക്ഷികള്‍ക്ക് വോട്ടുകിട്ടണമെന്ന ആഗ്രഹമല്ലാതെ മറ്റൊന്നും മുമ്പിലില്ല. ചിലപ്പോള്‍ ബഹുരാഷ്ട്രക്കാര് മൊത്തമായി രാഷ്ട്രീയക്കാരെ വിലക്കെടുത്തുവെന്നും വരാം. വായുവും വെള്ളവും വരെ തങ്ങളുടെ വരുതിയിലാക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ തയ്യാറാണ്. അങ്ങനെയുള്ള രാജ്യത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്ത നിസ്സഹായരെ ഗിനിപ്പന്നികളാക്കാന്‍ ഒരു വിഷമവുമില്ല. അതുവഴി ഇടത്തട്ടുകാര്‍ക്കും മറ്റും കോടികള്‍ തന്നെയാവും കിട്ടുക. അതൊക്കെ വേണ്ടെന്നുവെക്കാന്‍ അവര്‍ക്കാവുമോ?
പുതിയ മരുന്ന് കമ്പോളത്തില്‍ ഇറക്കും മുമ്പ് മനുഷ്യരില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം ആവശ്യമാണെന്ന് നിയമത്തില്‍ നിഷ്കര്‍ഷയുണ്ട്. ഇതിന്റെ മറവില്‍ ബഹുരാഷ്ട്രകുത്തകകള്‍ ഇന്ത്യയില്‍ പരീക്ഷണ പരമ്പരകള്‍ തന്നെ നടത്തുകയാണ്. ചിലയിടങ്ങില്‍ നിസ്സഹായരെയും ദുര്‍ബലരെയുമാണ് ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നതെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ അറിഞ്ഞുകൊണ്ടുള്ള ഏര്‍പ്പാടുമുണ്ട്. ബംഗളൂരില്‍ പഠനത്തിനും മറ്റുമായി എത്തുന്ന വിദ്യാര്‍ത്ഥികളെ ഇത്തരം പരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. അത് പക്ഷേ, ആദിവാസിമേഖലകളില്‍ ചെയ്യുന്നതുപോലെയല്ല. കൂടുതല്‍ പണം മോഹിച്ച് ഇരകളായിത്തീരുകയാണ് അവര്‍. വളന്റിയര്‍ എന്ന രീതിയില്‍ മരുന്നുകമ്പനികളില്‍ പ്രവര്‍ത്തിച്ച് പണം നേടുന്ന പ്രവര്‍ത്തനമാണ് വളന്റിയര്‍മാരുടേത്. പല തരത്തിലുള്ള മരുന്നുകള്‍ ഗുളികളായും അല്ലാതെയും ഇവര്‍ക്കു നല്‍കുകയാണ്. പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നവയാണ്. എന്നാല്‍ കുറച്ച് പണം മോഹിച്ച് സ്വന്തം ശരീരം ഇത്തരക്കാര്‍ പരീക്ഷണശാലയാക്കാന്‍ അനുവാദം കൊടുക്കുകയാണ്.
വ്യക്തമായ ചട്ടങ്ങളുടെ അഭാവംമൂലമാണ് ഇന്ത്യയെ ബഹുരാഷ്ട്ര ഔഷധ നിര്‍മ്മാണക്കമ്പനികള്‍ പരീക്ഷണശാലയാക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരുന്നു കമ്പനികളുടെ പരീക്ഷണങ്ങള്‍ പുറം രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. സങ്കീര്‍ണമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ചിലപ്പോള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ അവയൊക്കെ ഭാരിച്ച ചെലവുവരുന്ന ഏര്‍പ്പാടാണ്. എന്നാല്‍ ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ കാര്യങ്ങള്‍ നേടുകയും ചെയ്യാം, ആരും അറിയുകയുമില്ല എന്ന നേട്ടമുണ്ട്. നിരക്ഷരരും പാവങ്ങളുമായ ജനങ്ങള്‍ തങ്ങളെ ഗിനിപ്പന്നികളാക്കുകയാണെന്ന് അറിയുന്നില്ല. ആരും അവരോട് അനുമതിയും ചോദിക്കുന്നില്ല. പാര്‍ശ്വഫലങ്ങള്‍ ഗുരുതരമാവുകയും ചിലര്‍ മരണമടയുകയും ചെയ്യുന്നു. പലര്‍ക്കും ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടിവരികയും ചെയ്യും. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടര്‍മാര്‍ എല്ലാം മറച്ചുവെക്കുന്നതിനാല്‍ മതിയായ നഷ്ടപരിഹാരം പോലും പാവങ്ങള്‍ക്ക് കിട്ടുന്നില്ല. തികച്ചും ക്രൂരമായ നിശ്ശബ്ദ കൂട്ടക്കൊല ഈ മേഖലയില്‍ നടക്കുന്നു എന്നതാണ് സത്യം. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ നഗ്നമായ ലംഘനം നടക്കുന്നു എന്നറിഞ്ഞിട്ടുപോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ഇലയനക്കം പോലും ഉണ്ടാവുന്നില്ല. അതാണ് ഇങ്ങനെയൊരു ക്രൂരത നിരന്തരം നടക്കാന്‍ കാരണം.
ഏതായാലും പരമോന്നത ന്യായാലയം ഇക്കാര്യത്തില്‍ സജീവ താല്പ്പര്യമെടുത്തസ്ഥിതിക്ക് കാര്യങ്ങള്‍ വ്യവസ്ഥയോടെ മുന്നോട്ടു പോവുമെന്നുതന്നെയാണ് കരുതേണ്ടത്. കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതോടെ എന്തൊക്കെ നടപടികളാണ് എടുക്കാന്‍ കഴിയുക എന്ന് വ്യക്തമാവും. പണക്കാരന്റെ സുഖഭോഗങ്ങള്‍ക്കുവേണ്ടി പാവപ്പെട്ടവന്റെ ജീവന് എടുക്കുന്ന പ്രാകൃത സംസ്കാരം കോട്ടും ടൈയും കെട്ടി ആധുനിക സമൂഹത്തിന്റെ ഉമ്മറക്കോലായയില്‍ എത്തിയിരിക്കുകയാണ് എന്നു പറയാം. പുറംമോടിയില്‍ മയങ്ങിയവര്‍ ഉള്ളിലെ കാളകൂടം കാണുന്നില്ല. അഥവാ കണ്ടാല്‍ പണത്തിന്റെയും സൗകര്യ-സൗജന്യങ്ങളുടെയും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുന്നു. ക്രൂരവും മനുഷ്യത്വത്തെ അവഹേളിക്കുന്നതുമായ ഈ പ്രവണത എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ സുധീരമായ നിയമനടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ജനാധിപത്യ സര്‍ക്കാരുകള്‍ അതില്‍ നിന്ന് വ്യതിചലിച്ചു എന്നു മനസ്സിലാക്കിയ ന്യായാലയം കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ വഴി പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ആ പ്രതീക്ഷ മാനവരാശിയെ നന്മയിലേക്കു നയിക്കും, തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: