പത്തനാപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ബിനുകുമാറി (43) ല്‍ നിന്നും മുന്‍പും ധന്യയ്ക്ക് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ക്രൂരതയും പീഡനവും സഹിക്കാനാകാതെ പല പ്രാവശ്യം ധന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പറക്കമുറ്റാത്ത രണ്ട് പെണ്മക്കളെ ഓര്‍ത്താണ് ചെയ്യാതിരുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഇരുവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡറായ ബിനുകുമാര്‍, വിവാഹം കഴിഞ്ഞ് രണ്ടാംവര്‍ഷം ധന്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിദേശത്ത് ജോലിയ്ക്കായി പോയി. ഗള്‍ഫില്‍ നിന്നും മടങ്ങി എത്തിയതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മര്‍ദ്ദനം തുടങ്ങിയത്. ഭര്‍തൃമാതാവ് സരസ്വതി(75)യാണ് മര്‍ദ്ദനത്തിന് കൂട്ടുനില്‍ക്കുന്നത്. മകന് സ്ത്രീധനം കുറഞ്ഞു പോയതായും ഇതിലും കൂടുതല്‍ പണവും സുന്ദരിയായ മരുമകളേയും ലഭിച്ചേനെയെന്നും ഭര്‍തൃമാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നുവെന്നും നാല് ലക്ഷം രൂപ എത്രയും വേഗം തരണമെന്ന് ആവശ്യപ്പെട്ടതായും ധന്യ പറയുന്നു.
നിര്‍ദ്ധന കുടുംബമാണ് ധന്യയുടേത്. വളരെ ബുദ്ധിമുട്ടി പലിശയ്ക്ക് പണം കടമെടുത്തും മറ്റുമാണ് ധന്യയുടെ വിവാഹം നടത്തിയത്. ആശാരിപണി ചെയ്തുവന്ന ധന്യയുടെ അച്ഛന് ബാലകൃഷ്ണന് ശരീരം തളര്‍ന്ന് ഇപ്പോള്‍ കിടപ്പിലാണ്. മുന്‍പും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടും ബുദ്ധിമുട്ടോര്‍ത്ത് വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ ആസിഡ് പ്രയോഗം നടത്തിയപ്പോഴും നാലുനാള്‍ ആരേയും അറിയിക്കുകയോ ചികിത്സ നടത്തുകയോ ചെയ്തിരുന്നില്ല.
കേസ് കൊടുത്താല്‍ തന്നെയും മകളേയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സമീപവാസികളില്‍ ചിലരാണ് പത്തനാപുരത്തെ ധന്യയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. ഭയന്നിട്ട് വീട്ടുകാരും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. പത്ത് ദിവസത്തിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ധന്യയുടെ അഞ്ചു വയസ്സുകാരി മകള്‍ ഒപ്പമുണ്ട്. ഒന്‍പതു വയസ്സുകാരിയായ മകള്‍ ഭര്‍തൃ ഗൃഹത്തിലാണ്. കുട്ടികളെ ഓര്‍ത്താണ് ധന്യയ്ക്ക് ഏറെ ദു:ഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: