ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന് സിബിഐയുടെ ശക്തമായ മറുപടി. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയെ പത്ര സ്വാതന്ത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടതില്ല. നമ്മുടെ സ്ഥാപനങ്ങളും പാരമ്പര്യങ്ങളുമെല്ലാം സമ്പന്നവും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും ജനാധിപത്യ സ്വഭാവവും പരിപാലിക്കുന്നുണ്ടെന്ന് സിബിഐ വക്താവ് ആര്.കെ ഗൗര്‍ വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി മേധാവിയുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡിനെ വിമര്‍ശിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ എഴുതിയത്. ഒരു വശം മാത്രം കണക്കിലെടുത്താണ് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ എഴുതിയത്. ഇന്ത്യയില്‍ ശക്തമായതും സ്വതന്ത്രമായതുമായ നിയമസംവിധാനം നിലനില്‍ക്കുന്നുണ്ട്. ആരോപണ വിധേയനായ വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതാണെന്നും ഗൗര്‍ വ്യക്തമാക്കി.
ബിജെപി വക്താവിനെ ചര്‍ച്ചയില്‍ നിന്നും എന്‍ഡിടിവി അവതാരിക ഇറക്കി വിട്ടതിന് പിന്നാലെയാണ് ചാനല്‍ മേധാവിയുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്ന വാദവും സിബിഐ തള്ളി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നും നൂറോളം സാമ്പത്തികക്കേസുകളില്‍ സിബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സിബിഐ വക്താവ് നല്കിയ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: