തിരുവനന്തപുരം: പുതുതായി സര്‍വീസില്‍ വരുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയസഭയെ അറിയിച്ചു. യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്ഷന് പ്രായം വര്‍ധിപ്പിക്കാനും പങ്കാളിത്ത പെന്ഷന് നടപ്പാക്കാനും നീക്കം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും പി.ശ്രീരാമകൃഷ്ണന് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെന്ഷന് പ്രായം അറുപതാക്കുന്നത് സര്‍ക്കാര്‍ നയമാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ ബഹളംവച്ചു നടുത്തളത്തിനടുത്തുവരെയെത്തി. എന്നാല്‍ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും പേടിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുവജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പെന്ഷന് പ്രായം ഉയര്‍ത്താനും പങ്കാളിത്ത പെന്ഷന് നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായി തിങ്കളാഴ്ച നിയമസഭയില്‍ ധനകാര്യമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ രണ്ടുവിഷയത്തിലും സര്‍ക്കാര്‍ ഇപ്പോള്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കി.
അക്കാദമിക്ക് ചര്‍ച്ചയ്ക്കാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ധനമന്ത്രി കെ.എം. മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 75ശതമാനവും പെന്ഷന്, പലിശ, ശമ്പളം എന്നീ ഇനങ്ങള്‍ക്ക് ചെലവഴിക്കേണ്ട സാഹചര്യമാണ് നിലനില്ക്കുന്നതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
7731കോടിരൂപയാണ് പെന്ഷന് ബാധ്യത. ഒരു ജീവനക്കാരന്റെ ശരാശരി സര്‍വീസ് കാലാവധി 25-30വര്‍ഷമാണ്. എന്നാല്‍ 30-35വര്‍ഷം വരെ ഇയാള്‍ക്ക് പെന്ഷന് നല്കുന്നു. ഇതു വലിയൊരു ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ ഈ ബാധ്യത കുറയ്ക്കുന്നത് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നിലവില്‍ സര്‍വീസില്‍ ഉള്ളവരെ ബാധിക്കാത്ത വിധം പങ്കാളിത്ത പെന്ഷന് നടപ്പാക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാരിന്റെ ചെലവുചുരുക്കലിന്റെ ഭാഗമല്ല ഇത്. ഒരുരൂപയുടെ നേട്ടംപോലും ഇതുമൂലം സര്‍ക്കാരിന് ലഭിക്കില്ല. മറിച്ച് അധിക ബാധ്യതയുണ്ടാകും. ഇത് നടപ്പാക്കുമ്പോള്‍ നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്ഷന് നല്‍കുന്നതിനൊപ്പം പുതുതായി സര്‍വീസില്‍ വരുന്നവരുടെ പങ്കാളിത്ത പെന്ഷന്വിഹിതവും അടയ്ക്കേണ്ടിയും വരും. 25വര്‍ഷത്തിനുശേഷമാണ് ഇതിന്റെ ആനുകൂല്യം സര്‍ക്കാരിന് ലഭിക്കുക. പശ്ചിമബംഗാള്‍, ത്രിപുര, കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ഒന്പതുവര്ഷം മുമ്പ് പങ്കാളിത്ത പെന്ഷന് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചാണ് പെന്ഷന് പ്രായം 56ആക്കി ഉയര്‍ത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31ന് 13,278പേരാണ് വിരമിക്കേണ്ടിയിരുന്നത്. തൊഴില്‍രഹിതരെ ബാധിക്കാതിരിക്കാനായി 12,200 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്കി. കൂടുതല്‍ തസ്തിക സൃഷ്ടിച്ച് ജോലി നല്‍കിയതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. സര്‍ക്കാരിന്റെ തീരുമാനങ്ങളിലെല്ലാം ചെറുപ്പക്കാര്‍ക്ക് വിശ്വാസമുണ്ടെന്നതില് സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് യുഡിഎഫാണെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അക്കാദമിക് ചര്‍ച്ചയ്ക്കു വേണ്ടിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി നിരന്തരസമരങ്ങളിലേക്കു തള്ളിവിടാനുള്ള ബുദ്ധികെട്ട നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. യുവജനങ്ങളെ സമരത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നതരത്തില്‍ ബുദ്ധികെട്ട നിലപാട് സ്വീകരിക്കരുത്. ഈ രണ്ടുകാര്യങ്ങളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തിലെ യുവജനങ്ങളുടെ ശക്തി സര്‍ക്കാര്‍ മനസിലാക്കും.
അക്കാദമിക് ചര്‍ച്ചയ്ക്കുവേണ്ടിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് കഴിഞ്ഞദിവസം മാണി പറഞ്ഞിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ചെവിക്കു നല്ലപോലെ കിഴുക്കിയതുകൊണ്ടാണ് ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്. യുവജനങ്ങളെ വിശ്വാസത്തിലെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു യുവജനസംഘടനയും പെന്ഷന് പ്രായം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: