ശ്രീനഗര്‍: ലഷ്ക്കര്‍ കമാന്‍ഡറും കൊടുംഭീകരനുമായ ജുനൈദ് മാട്ടോ അടക്കം രണ്ടു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. തലയ്ക്ക് പത്തു ലക്ഷം വിലയിട്ടിട്ടുള്ള, സൈന്യം തേടുന്ന കൊടും ഭീകരനാണ് മാട്ടോ. മാട്ടോയുടെ കൂട്ടാളി മുസമിലും കൊല്ലപ്പെട്ടു. നായിക് ഭക്തവാര്‍ സിങ്ങാണ് വീരമൃത്യു വരിച്ചത്.
തെക്കന്‍കശ്മീരിലെ അനന്തനാഗിലെ ബിജ്ബിഹാരയിലെ അര്‍വാനി ഗ്രാമത്തില്‍ ഇന്നലെരാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒരു വീട്ടില്‍ മൂന്നു ഭീകരര്‍ ഒളിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ സൈന്യവും പോലീസും വീടു വളഞ്ഞ് തെരച്ചിലാരംഭിച്ചു. തുടര്‍ന്ന് ഭീകരര്‍ തിരിച്ചടിച്ചു. അതിനിടെ നാട്ടുകാര്‍ സൈന്യത്തിനു നേരെ കല്ലേറും തുടങ്ങി. ഏറ്റുമുട്ടല്‍ എട്ടുമണിക്കൂര്‍ നീണ്ടു. മാട്ടോ അടക്കം രണ്ടു ഭീകരരെ കൊന്നു. ഒരാളെ പിടിച്ചു.
കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരന്
കഴിഞ്ഞ വര്‍ഷം മൂന്നു പോലീസുകാരെ കൊന്ന ഭീകര സംഘത്തിലുള്‍പ്പെട്ടയാളാണ് മാട്ടോ.രണ്ടു വര്‍ഷമായി സജീവമായി ഭീകരപ്രവര്ത്തനത്തിലുണ്ട്. ജുനൈദ് മാട്ടോ സമീപകാലത്ത് സൈന്യം വകവരുത്തിയ മൂന്നാമത്തെ കൊടുംഭീകരനാണ്. കഴിഞ്ഞ വര്‍ഷം സൈന്യം വകവരുത്തിയ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയാണ് ആദ്യത്തെയാള്‍.
വാനിക്കു പിന്നാലെ ഹിസ്ബുള്‍ കമാന്‍ഡറായ സബ്സര്‍ അഹമ്മദ് ഭട്ടാണ് രണ്ടാമന്. കഴിഞ്ഞ മാസം 27നാണ് ഭട്ടിനെ സൈന്യം കൊന്നത്. 18ാം വയസില്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയ മാട്ടോ കശ്മീര്‍ താഴ്വരയുടെ പേടിസ്വപ്നമായിരുന്നു. വ്യാഴാഴ്ച രണ്ടു പോലീസുകാരെ ഭീകരര്‍ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: