തൃശൂര്‍: വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ പെയ്യിക്കുന്നത് കേരളത്തില്‍ പ്രായോഗികമായി വിജയകരമല്ലെന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന് ഡോ.ബി. അജിത് കുമാര്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിമാസ ശാസ്ത്ര പ്രഭാഷണ പരമ്പരയില്‍ ‘മഴയുടെ ശാസ്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
താരതമ്യേന വീതി കുറഞ്ഞ ഭൂപ്രദേശമുള്ള കേരളത്തില്‍ കൃത്രിമ മഴയ്ക്കുള്ള ശ്രമം പാഴ്വേലയാണ്. ചെലവേറിയതുമാണ്.
മഴവെള്ളം ശാസ്ത്രീയമായി സംഭരിക്കാനും സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. സവിശേഷമായ പശ്ചിമഘട്ട മലനിരകളും ഇടനാട്ടിലെ കാടുകളും മലകളുമാണ് കേരളത്തില്‍ സമൃദ്ധിയായി മഴ ലഭിക്കാന്‍ കാരണം.
എന്നാലിങ്ങനെ ലഭിക്കുന്ന മഴവെള്ളം മണ്ണിലിറക്കി സംരക്ഷിക്കാന്‍ വേണ്ടത്ര ശ്രമം നടക്കുന്നില്ല. പശ്ചിമഘട്ടത്തിനും കാടുകള്‍ക്കും സംഭവിക്കുന്ന ശോഷണം, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാണ്.
ചൂടു കൂടുന്നത്, കാലവര്‍ഷം കുറയുകയും തുലാവര്‍ഷം കൂടുകയും ചെയ്യുന്നത്, മേഘ സ്ഫോടനം, ആലിപ്പഴം വീഴല്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്.
മഴവെള്ളക്കൊയ്ത്ത്, വനവല്‍ക്കരണം, വാഹനങ്ങളില്‍ പ്രകൃതി വാതക ഉപയോഗം വ്യാപകമാക്കല്‍, ഓസോണ്‍ പാളിയ്ക്ക് ക്ഷതമേല്‍പ്പിക്കുന്ന ഇഎഇ യ്ക്ക് ബദല്‍ കണ്ടെത്തുകയും അത് ഉപയോഗിക്കുകയും ചെയ്യല്‍, കുറഞ്ഞ അളവില്‍ ജലം ആവശ്യമായ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യല്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ പര്യാപ്തമാണ്. ഡോ.അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് എം.എ. മണി അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.എസ് നാരായണന്, ജില്ലാ സെക്രട്ടറി കെ.എസ് സുധീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: