ആലപ്പുഴ: ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ രണ്ടു പേര് മരിച്ചു. എലിപ്പനി ബാധിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മയുമാണ് മരിച്ചത്. എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന് കുട്ടനാട് കൈനടി പുല്ലാട്ടുശേരില് സുഗതന് (56) ആണ് മരിച്ചത്. പനിബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മ കായിപ്പുറം വടക്ക് വാഴച്ചിറ വീട്ടില്‍ വിനുവിന്റെ ഭാര്യ ആശ(32)യാണ് മരിച്ചത്. മക്കള്‍: വിശാല്‍(12), വൈശാഖ് (5).
ജില്ലയില്‍ വിവിധ പനികള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ആയിരത്തോളം പേരാണ് ഇന്നലെ മാത്രം പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ആശുപത്രി വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ പലരെയും മരുന്നുകള്‍ നല്കി വീട്ടിലേക്ക് മടക്കി അയയ്ക്കുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇപ്പോഴും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: