കുമളി: തേക്കടിയില്‍ സവാരി ബോട്ടുകളുടെ സുരക്ഷിത യാത്രയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112 അടിക്ക് മുകളില്‍ നിലനിര്‍ത്താന്‍ നടപടി കൈക്കൊള്ളണമെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തതയില്ല. കേരള സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുന്ന പ്രശ്നം തീര്‍പ്പാക്കണമെങ്കില്‍ ജലനിരപ്പ് 112 അടിയില്‍ എത്തുമ്പോള്‍ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് തടയണം. നിലവിലെ സാഹചര്യത്തില്‍ ഇത് അപ്രായോഗികമാണ്.
112 അടിക്ക് മുകളില്‍ മാത്രമേ ബോട്ട് ഓടിക്കുവാന്‍ അനുവാദം നല്‍കൂവെന്ന വനംവകുപ്പിന്റെ നിലപാട് തുറമുഖവകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ്. തമിഴ്നാട് വൈഗ ഡാമിലേയ്ക്ക് വെള്ളം കൊണ്ടുപോകുമ്പോഴും ജലനിരപ്പ് 112 അടിയും അതിന് മുകളിലും എത്തുന്നത് ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഇത് ടൂറിസ്റ്റുകള്‍ ഏറെ എത്തുന്ന സമയത്ത് അല്ല. വെള്ളമില്ലാത്തതിനാല്‍ നൂറ് ദിവസമായി തേക്കടിയില്‍ ബോട്ടിങ് നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ 109 അടി വെള്ളമാണ് തടാകത്തിലുള്ളത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴപെയ്യാത്തതിനാല്‍ ജലനിരപ്പ് വരും ദിവസങ്ങളില്‍ വീണ്ടും താഴാനാണ് സാധ്യത. തേക്കടിയില്‍ ബോട്ടിംങ് പുരനാരംഭിക്കാന്‍ വേണ്ടി തമിഴ്നാടിനോട് വെള്ളം കൊണ്ടുപോകരുതെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ബോട്ടിങ് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കപ്പെടണെങ്കില് ശക്തമായ മഴ ലഭിക്കണ എന്നതാണ് സ്ഥിതി. ബോട്ടിങ് നിലച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കെറ്റിഡിസിക്ക് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: