മുംബൈ: ഇരുപത്തിനാലു വര്‍ഷം മുമ്പ്, 1993 മാര്‍ച്ച് 12, വെള്ളി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് പന്ത്രണ്ട് സ്ഫോടനങ്ങള്‍. ഉഗ്രസ്ഫോടന ശേഷിയുള്ള ആര്‍ഡിഎക്സ് നിറച്ച കാറുകളും സ്കൂട്ടറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോകഭീകരര് ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനു സമാനമായി ആസൂത്രണം ചെയ്ത കൂട്ടക്കൊലയില്‍ പൊലിഞ്ഞത് 257 ജീവനുകള്‍. പരിക്കേറ്റത് എഴുനൂറിലെപ്പേര്ക്ക്. ഇന്നും ആ കറുത്ത വെള്ളിയാഴ്ചയുടെ ജീവിക്കുന്ന രക്തസാക്ഷികളുണ്ട് മുംബൈയില്‍. ഗുരുതരമായ പരിക്കിന്റെ ശേഷിപ്പുകളില്‍, ക്രച്ചസിലും വീല്‍ചെയറുകളും ജീവിതം മുന്നോട്ടുതള്ളുന്നവര്.
രണ്ടാംഘട്ട വിചാരണയും പൂര്‍ത്തിയാക്കി പ്രതികളെ കുറ്റക്കാരെന്ന് ടാഡാ കോടതി വിധിക്കുമ്പോള്‍ ഒരിക്കല്‍ സിബിഐ അഭിഭാഷകന് വാദത്തിനിടെ കോടതിയില്‍ പറഞ്ഞതാണ് എല്ലാവരും ഓര്‍ത്തത്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആര്‍ഡിഎക്സ് ഉപയോഗിച്ച് ആസൂത്രണം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സ്ഫോടന പരമ്പര.
1993 മാര്‍ച്ച് 12 എന്ന സാധാരണ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണി മുതല്‍ 3.40 വരെയുള്ള സമയത്താണ് കാര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിലുള്ള പ്രതികാരം എന്നാണ് കാരണം പറഞ്ഞത്. യാക്കൂബ്, ടൈഗര്‍ എന്നീ മേമന് സഹോദരന്മാരുടെ പിന്തുണയോടെ ദാവൂദ് ഇബ്രാഹിമും സഹോദരന് അനീസും ചേര്‍ന്നാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. അബു സലീമിനെപ്പോലുള്ളവര് ദാവൂദിന്റെ ആജ്ഞ അനുസരിക്കുന്നതു പോലെ പെരുമാറുകയായിരുന്നു.
സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട ആദ്യ സൂചനകള്‍ മുംബൈ പോലീസ്അ വഗണിക്കുകയായിരുന്നു. മേമന് സഹോദരന്മാര്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഗുല്‍ നൂര്‍ മുഹമ്മദ് ഷെയിഖ് എന്നയാളെ 1993 മാര്‍ച്ച് ആദ്യവാരം പോലീസ് അറസ്റ്റ് ചെയ്തതാണ്. ചോദ്യം ചെയ്യലിനിടെ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് മന്ദിരം, ശിവസേനയുടെ ആസ്ഥാനമായ സേനാ ഭവന്, സഹര്‍ വിമാനത്താവളം എന്നവിടങ്ങളില്‍ ബോംബു സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി തനിക്കറിയാം എന്നു പറഞ്ഞതാണ്.
എന്നാല്‍ പോലീസ് അത് തള്ളി. ഗുല്‍ പോലീസിനോടു ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നു സൂചന കിട്ടിയ ടൈഗര്‍ മേമന് പദ്ധതി മാറ്റിമറിച്ചു. ഏപ്രിലില്‍ ശിവ്ജയന്തി ആഘോഷങ്ങള്‍ക്കിടെ ബോംബുകള്‍ വെക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പോലീസിനു കൂടുതല്‍ സൂചനകള്‍ കിട്ടുന്നതിനു മുമ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ മാര്‍ച്ച് പന്ത്രണ്ടിന് പന്ത്രണ്ടു കാര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ചെറിയൊരു സ്ഫോടനം കൂടി നടത്തിയിരുന്നു. സ്ഫോടനള്ക്ക് വര്‍ഗീയ മുഖമില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഈ തന്ത്രം.
ഉച്ചയ്ക്ക് 1.30…മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ആദ്യത്തെ കാര്‍ ബോംബു സ്ഫോടനം. ഇരുപത്തെട്ടു നില കെട്ടിടം മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങളും സ്ഫോടനത്തില്‍ വിറച്ചു. അമ്പതു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അരമണിക്കൂറിനു ശേഷം മാണ്ഡവിയിലെ മസ്ജിദിനടുത്തുള്ള കോര്പ്പറേഷന് ബാങ്കിനു മുന്നില്‍ അടുത്ത സ്ഫോടനം.
തുടര്‍ന്നങ്ങോട്ട്, മാഹിം കോസ്വേയിലെ മത്സ്യത്തൊഴിലാളികളുടെ കോളനി, സാവേരി ബസാര്‍, പ്ലാസ തിയെറ്റര്‍, സെഞ്ചുറി ബസാര്‍, കത്താ ബസാര്‍, ഹോട്ടല്‍ സീ റോക്ക്, സഹര്‍ വിമാനത്താവളം(ഇപ്പോള്‍ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം), എയര്‍ ഇന്ത്യ ആസ്ഥാനം, ഹോട്ടല്‍ ജുഹു സെന്റൗര്‍, പാസ്പോര്‍ട്ട് ഓഫീസ് തുടങ്ങിയിടത്തെല്ലാം വാഹനങ്ങളില്‍ വെച്ചിരുന്ന ബോംബുകള്‍ പൊട്ടി. മിക്കയിടത്തും കാര്‍ബോംബുകള്‍. ചിലയിടങ്ങളില്‍ സ്കൂട്ടറുകളിലായിരുന്നു ബോംബ്.
ഏറ്റവും വലിയ വിചാരണ
ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമുള്ള നിയമനടപടിയാണ് മുംബൈ സ്ഫോടനക്കസിലുണ്ടായത്. മേമന് സഹോദരന്മാരില് യാക്കൂബിനെ തൂക്കിലേറ്റിയതാണ് പ്രധാനഘട്ടം. വിവിധയിടങ്ങളില്‍ ബോംബുകള്‍ വെച്ചവര്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും ടാഡാ കോടതി വധശിക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ പല കേസുകളും അപ്പീല്‍ ഘട്ടത്തിലും മറ്റുമാണ്. 1994ല്‍ അറസ്റ്റിലായ യാക്കൂബ് മേമനെ 2007 ജൂലൈയില്‍ തൂക്കിലേറ്റാന്‍ വിധിച്ചു. അപ്പീലുകളും തള്ളിയതോടെ 2015 ജൂലൈ 30 നാഗ്പൂര്‍ ജയിലില്‍ യാക്കൂബിനെ തൂക്കിലേറ്റി.
ആര്‍ഡിഎക്സ് മുംബൈയിലേക്കു കൊണ്ടുവരാന്‍ സഹായിച്ച കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം വരെയുള്ള തടവാണ് ശിക്ഷ കിട്ടിയത്. വിവിധ ഘട്ടങ്ങളില്‍ കേസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ നടന് സഞ്ജയ് ദത്ത് അടക്കമുള്ളവരും ജയിലില്‍ കിടന്നു.
പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബു സലീമിനെ 2005ല്‍ ഇന്ത്യയിലേക്കു കൊണ്ടുവന്നതാണ് അടുത്തഘട്ടം. സലീമിന്റെ കുറ്റസമ്മത മൊഴിയില്‍ നിന്നാണ് സിദ്ദിഖിയും ഷെയിഖും അറസ്റ്റിലായത്. മുസ്തഫ ദോസയുടെ പങ്ക് 1995ല്‍ തെളിഞ്ഞതാണെങ്കിലും അറസ്റ്റിലായത് 2003ല്‍. പ്രത്യേക ടാഡാ ജഡ്ജി ജസ്റ്റിസ് സനാപ് 2001ലാണ് വിചാരണ കേട്ടുതുടങ്ങിയത്. മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: