ഒരു ജീവനെ, അതിന്റെ കഴിവിനെ, കഴിവുകേടിനെ ജ്ഞാനിയായ ഗുരു തിരിച്ചറിയുന്നതുപോലെ മറ്റാര്‍ക്കുമാവില്ല. ചെറുപ്രാണികളെ കുറിച്ചുപോലും അവര്‍ ശ്രദ്ധയുള്ളവരായിരിക്കും. യശസ്വിയായ സോളമന് രാജാവിനെ പറ്റി ഒരു കഥയുണ്ട്. അദ്ദേഹം ഉറുമ്പുകളുടെ പരസ്പരസംഭാഷണം കണക്കിലെടുത്ത കഥ. (ചട്ടമ്പി സ്വാമികള്‍ ഉറുമ്പുകളുമായി സംവദിച്ചതിന്റെ ദൃക് സാക്ഷിവിവരണം ഉള്ളതുകൊണ്ട് ഈ കഥയും നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് കരുതുന്നത് തെറ്റാവില്ല.) ഇസ്രയേല്‍ രാജാവായിരുന്ന സോളമന്റെ മഹിമ കേട്ടറിഞ്ഞ് അദ്ദേഹത്തെ സന്ദര്‍ശിച്ച എത്യോപ്യയിലെ ഷീബാരാജ്ഞിയെ യാത്രയാക്കാന്‍ ഒപ്പം ചെന്നതായിരുന്നു രാജാവ്. എല്ലാപേരും കുതിരപ്പുറത്തായിരുന്നു. പെട്ടെന്ന് അദ്ദേഹം പോയിക്കൊണ്ടിരുന്ന വഴിയില്‍ നിന്നു തന്റെ കുതിരയുടെ ഗതി മാറ്റി. സ്വാഭാവികമായും പുറകേ വന്നവരും തങ്ങളുടെ ഗതി മാറ്റി. ഷീബ, സോളമനോട് വഴിമാറിയതിന്റെ കാരണം അന്വേഷിച്ചു.
ഉറുമ്പുകളുടെ സംസാരം കേട്ടിട്ടാണ് വഴി മാറിയതെന്ന് രാജാവറിയിച്ചു. ഇതാ വരുന്നു സോളമന് രാജാവ്, രക്ഷിക്കേണ്ട രാജാവിന്റെ കുതിരക്കുളമ്പടികളില്‍ പെട്ട് നമ്മള്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ പോകുന്നു, എന്നായിരുന്നുവത്രെ പരിഭ്രാന്തരായ ഉറുമ്പുകള്‍ വിലപിച്ചത്. ഇങ്ങനെയൊരു കരുതല്‍ രാജാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണോ എന്ന് ന്യായമായും ഷീബ സംശയിച്ചു. ജ്ഞാനികളും ശക്തരും പാവങ്ങള്‍ക്കും അശക്തര്‍ക്കും വേണ്ട സഹായം കൊടുക്കുകയും അവരെ രക്ഷിക്കുകയുമാണ് വേണ്ടത് എന്ന് സോളമന് പറഞ്ഞു. എല്ലാ പ്രാണികളുടേയും അന്തര്‍ഗ്ഗതം ഗ്രഹിക്കാനും എളിയതില്‍ എളിയതിന്റെ സുരക്ഷ ഉറപ്പുവരുത്താനും ബദ്ധശ്രദ്ധനായ രാജാവിന് മുന്നില്‍ ഷീബ വിനീതയായി: വലിയവരുടെ പ്രശംസകളേക്കാള്‍ എളിയ സ്വരങ്ങള്‍ക്ക് കാതോര്‍ക്കുന്നതാണ് അങ്ങയുടെ അറിവിന്റേയും പെരുമയുടേയും രഹസ്യം എന്ന് അവര്‍ പറഞ്ഞു.
പേരുകേട്ട ഒരു മറാഠി പുണ്യാത്മാവായിരുന്നു ഏക് നാഥ്. ഒരിക്കല്‍ വടക്ക് പ്രയാഗയില്‍ നിന്ന് തെക്ക് രാമേശ്വരത്ത് ശിവനു അഭിഷേകം നടത്താന്‍ ഗംഗാജലവുമായി പോവുകയായിരുന്ന ഒരു സംഘത്തില്‍ ഏക്നാഥുമുണ്ടായിരുന്നു. വഴിക്ക് വരണ്ടുകിടന്ന ഒരു പ്രദേശത്ത് ഒരു കഴുത മരണചേഷ്ടകളോടെ കിടക്കുന്നതു കണ്ടു. ഉടനെ ഏക്നാഥ് കഴുതയുടെ സമീപം ചെന്ന് തന്റെ കൈയിലെ ഗംഗാജലം അതിന്റെ വായില്‍ കുറേശെ ഒഴിച്ചുകൊടുത്തു. കൂടെയുള്ളവര്‍ക്ക് കടുത്ത നീരസമുണ്ടായി. ശിവനായി നേര്‍ന്ന ഗംഗാജലം കഴുതയ്ക്ക് കൊടുക്കുകയോ? ശിവനെ അപമാനിക്കുന്നതിനു തുല്യമായില്ലേ അത്?ഏക്നാഥ് അക്ഷോഭ്യനായി അവരോട് പറഞ്ഞു: ദൈവം എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നു എന്ന് നിങ്ങള്‍ വിശുദ്ധഗ്രന്ഥങ്ങളില്‍ വായിച്ചിട്ടില്ലേ? പിന്നെന്തിനു വിഷമിക്കണം? സന്ദര്‍ഭോചിതമായി ഉപയോഗിച്ചില്ലെങ്കില്‍ ഒന്നിനും ഒരു മൂല്യവുമില്ല. ഈ പാവം ജീവി കുടിച്ച വെള്ളം രാമേശ്വരത്തിലെത്തിയെന്ന് കൂട്ടിക്കൊള്ളു.
എന്റെ ഗുരുവിന് ( നവജ്യോതി ശ്രീ കരുണാകര ഗുരു ) ചുറ്റും എപ്പോഴും ആധിയും വ്യാധിയും പിടിച്ച മനുഷ്യരായിരുന്നു. അപൂര്‍വം അന്വേഷകരും. മറ്റു ജീവികളും വല്ലപ്പോഴും മാത്രം കടന്നുവന്നു. അവയോടുള്ള അനുകമ്പയുടെ ചില ഒളിമിന്നലുകള് ചിലര്‍ കണ്ടിട്ടില്ലെന്നില്ല. ഒരിക്കല്‍ ഗുരു ആളുകളെ കണ്ടുകൊണ്ടിരുന്ന സമയത്ത് ആശ്രമപരിസരത്തു കഴിഞ്ഞിരുന്ന പൂച്ച ഗുരുവിന്റെ മുറിയിലേക്ക് കടന്നു വന്നു. ആരോ അതിനെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗുരു വിലക്കി. നോക്കുമ്പോള്‍ അതിന്റെ കൂടെ അതിന്റെ രണ്ടു മൂന്നു കുഞ്ഞുങ്ങളുമുണ്ട്. അമ്മയും മക്കളും ഗുരുവിന്റെ കാല്ക്കല് വന്നു നിന്നപ്പോള്‍ ഗുരു പറഞ്ഞുവത്രെ: നിങ്ങള്‍ നിങ്ങളുടെ കൊച്ചുങ്ങളെ എന്റെ അടുത്ത് കൊണ്ടുവരാറില്ലേ? അതുപോലെ അവളും കൊച്ചുങ്ങളെ കാണിക്കാന്‍ കൊണ്ടു വന്നിരിക്കുകയാണ്. തള്ളക്കും മക്കള്‍ക്കും അവര്‍ക്കു പറ്റുന്ന എന്തോ പലഹാരം എടുപ്പിച്ച് ഗുരു തിന്നാന്‍ കൊടുക്കുകയും ചെയ്തു.
ഒരു ദിവസം ഗുരുവിന്റെ പര്‍ണ്ണശാലക്കടുത്ത് മണ്ണുകിളച്ചുകൊണ്ടു നിന്ന ഒരാളെ ( ആ വ്യക്തി, സത്യന് മാമന്, എന്നോട് പറഞ്ഞ സംഭവമാണിത് ) ഗുരു വിളിപ്പിച്ചു. ചെന്നപ്പോള്‍ ഗുരു പറഞ്ഞു, നോക്ക്, കഴുക്കോലില്‍ പാമ്പ് കയറിയിരിക്കുന്നു. താഴെ ഇറക്കിയിട്ട് ഒരു ‘ കുഞ്ഞ് ‘ അടി കൊടുത്തു വിട്ടേക്കണം, ഇനി വരരുത്. പാമ്പിനെ പേടിയോ അതിനെ കൊല്ലാന്‍ മടിയോ ഇല്ലാത്ത ആളായിരുന്നു സത്യന് മാമന്. എങ്കിലും ഗുരു പറഞ്ഞതനുസരിച്ച് ഒരു ‘കുഞ്ഞ് ‘അടി മാത്രം കൊടുത്ത് അതിനെ പായിച്ചുകളഞ്ഞു.
ആധിയും വ്യാധിയുമുള്ള മനുഷ്യരുമായി ഗുരു സദാ ഇടപെട്ടുകൊണ്ടിരുന്നു എന്നു പറഞ്ഞല്ലോ. ഗുരു ആശ്വാസം നല്കിയ ഒരുപാടൊരുപാട് സംഭവങ്ങള്‍ എനിക്കുതന്നെ അറിയാം. ഞാനിപ്പോള്‍ ഓര്‍ക്കുന്നത് ഒരുപക്ഷെ പ്രാധാന്യമുണ്ടെന്ന് പെട്ടെന്ന് തോന്നിക്കാത്ത ഒരു സംഭവമാണു. ഗുരുവിന്റെ ഒരു ജന്മദിനം അടുത്തുവന്ന സമയമായിരുന്നു. ആളുകള്‍ സമ്മാനപ്പൊതികളുമായി ഗുരുവിനെ കാണാന്‍ വരുന്നു. മാനസികമായി തകരാറുള്ള ഒരാള്‍ അന്ന് ആശ്രമത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. അടച്ചിടേണ്ട അവസ്ഥയിലായിരുന്നില്ല. പൊതികളും കൊണ്ട് പലരും വരുന്നത് ശ്രദ്ധിച്ച അയാളും ഒരു പൊതിയും കൊണ്ട് ഗുരുസന്നിധിയില്‍ എത്തി. ഗുരുവിന്റെ കൈയില്‍ നിന്ന് ക്ഷണനേരം കൊണ്ട് അത് അടുത്തുനിന്ന ഒരാള്‍ ഏറ്റുവാങ്ങി. നല്ല കനം. ശര്‍ക്കരയുരുളയൂടെ വലിപ്പത്തില്‍ കല്ല്. ആരോ അയാളെ പെട്ടെന്ന് ഇറക്കിവിടാന്‍ ഒരുങ്ങിയത് ഗുരു തടഞ്ഞു. ആര്‍ദ്രതയോടെ ഗുരു പറഞ്ഞു, ‘ ഒന്നും ചെയ്യരുത്, എനിക്ക് എന്തെങ്കിലും തരണം എന്ന തോന്നല്‍ അവനു വന്നല്ലോ. ‘
താളം തെറ്റിയ ഒരു മനസ്സില്‍ പൊടിച്ച ‘ പോസിറ്റീവ് ‘ ആയ ചിന്തയുടെ ഒരു ചെറുമിന്നലാട്ടം പോലും ഗുരു പൊലിപ്പിച്ചെടുത്തു കല്ലിനൊരുപയോഗം ഗുരു കണ്ടെത്തി. ആ കല്ല് തനിക്കു കിട്ടിയ ഒരു സമര്‍പ്പണമായി കണ്ട് ആ സമര്‍പ്പണത്തെ ആ രോഗിയുടെ ഒരു സല്‍ക്കര്‍മ്മമാക്കി. വാതിലടയാതിരിക്കാന്‍ ( കാറ്റു വന്ന് എപ്പോഴും വാതില്‍ അടയുന്നുണ്ടായിരുന്നില്ല എങ്കിലും ) ഒരു തടയായി അതു കുറെ നാള് ഉപയോഗിച്ചു. കല്ലും കാഞ്ചനവും ജ്ഞാനിക്ക് ഒരുപോലെ തന്നെ. അതേ സമയം സാധാരണ ദൃഷ്ടി ചെറുതെന്ന് കരുതുന്ന ഏതു കാര്യവും അതിന്റേതായ രീതിയില്‍ പ്രസക്തമായിരിക്കാം. രണ്ടു സന്ദര്‍ഭങ്ങളിലായി എന്നോട് ഗുരു ഒരേ കാര്യം പറഞ്ഞത് ഓര്‍ക്കുകയാണ്: ഒന്നും ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: