ഞാന്‍ കൊച്ചി മെട്രോയ്ക്ക് എതിരായിരുന്നു തുടക്കത്തില്‍. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സങ്കല്പ്പത്തിലും മാനദണ്ഡത്തിലും കൊച്ചി ഒരു മെട്രോ നഗരമല്ല. 30 ലക്ഷം ജനസംഖ്യ വേണം മെട്രോ നഗരങ്ങള്‍ക്ക്. കൊച്ചി നഗരത്തിലെ ജനസംഖ്യ ആകെ ആറുലക്ഷമാണ്. കൊച്ചി കോര്‍പ്പറേഷനു പുറമെ ജില്ലയിലെ 10 പഞ്ചായത്തുകളും അഞ്ചു മുനിസിപ്പാലിറ്റികളും ചേര്‍ത്താലും ജനസംഖ്യ 13 ലക്ഷമേ ആകൂ.
ഇനി, ആലുവയില്‍നിന്ന് ഓരോ 10 മിനിട്ട് ഇടവിട്ട് മെട്രോ വണ്ടി ഓടും. ഒരു വണ്ടിയില്‍ 975 പേര് വീതം കയറും. അത്രയും പേര് ആലുവയിനിന്ന് നഗരത്തിലേക്കെത്താനുണ്ടോ. പശ്ചിമ കൊച്ചിയില്‍നിന്നോ മറ്റു ഗ്രാമപ്രദേശങ്ങളില്‍നിന്നോ സാധാരണക്കാര്‍ കൊച്ചിയില്‍ നിത്യവും വന്നു പോകുന്നില്ല. പക്ഷേ, ഈ പദ്ധതി മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയും മറ്റും പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ 6000 കോടി രൂപ മുടക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി അനാവശ്യവും കൊച്ചിക്ക് താങ്ങാന്‍ പറ്റാത്തതും ഒരുതരത്തിലും ലാഭകരമാകാത്തതുമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു, വാദിച്ചിരുന്നു.
എന്തായാലും മെട്രോ പദ്ധതി വന്നു. ഇപ്പോള്‍ അതിന്റെ ആദ്യഭാഗം നടപ്പിലാകുന്നു. പദ്ധതി മുഴുവനായി നടപ്പിലാകുമ്പോള്‍ കൊച്ചി മെട്രോ ലോകത്തിനു മാതൃകയായി മാറാന്‍ പോകുന്നുവെന്നതാണ് സവിശേഷത. അതിനു കാരണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന കെഎംആര്‍എല്‍ ആണ്. കൊച്ചി മെട്രോയെ റെയില്‍വേയില്‍ മാത്രമാക്കാതെ മെട്രോ ഇതരമാക്കി മാറ്റിയെന്നതാണ് കെഎംആര്‍എലിന്റെ പ്രത്യേകത. അതിലൂടെ കൊച്ചിക്കും രാജ്യത്തിനുമുണ്ടായ നേട്ടങ്ങള്‍ ചെറുതല്ല. ലോകത്ത് മറ്റൊരിടത്തും മെട്രോയ്ക്ക് സാധിക്കാത്ത കാര്യങ്ങള്‍ കെഎംആര്‍എല്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇത് നാളെ രാജ്യത്തിനും ലോകത്തിനും മാതൃകയാകുമെന്നുതന്നെയാണ് എന്റെ വിലയിരുത്തല്‍.
മെട്രോ റെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കെഎംആര്‍എലും തീരുമാനിച്ചു. മറ്റ് മെട്രോകളിലുമുള്ള സംവിധാനമാണിത്. പക്ഷേ, ഇവിടെ ഇതിന്റെ വിതരണവും നടത്തിപ്പും കെഎംആര്‍എല്‍ ആക്സിസ് ബാങ്കിന് കൊടുത്തു. ടിക്കറ്റിങ് സംവിധാനം മുഴുവന്‍ ആക്സിസ് ബാങ്ക് ചെയ്യുന്നു. ഇതിലൂടെ 450 കോടി രൂപയാണ് കെഎംആര്‍എല്‍ ലാഭിച്ചത്. അതായത് പ്രവര്‍ത്തിക്കുംമുമ്പേ ലാഭത്തില്‍. ഇതിനു പുറമേ ടിക്കറ്റ് വിതരണത്തില്‍ കിട്ടുന്ന ഒരു ശതമാനം വരുമാനത്തിന്റെ കാല്‍ഭാഗവും കെഎംആര്‍എലിനു കിട്ടും. ഇത് പുതിയ വഴികാട്ടികളില്‍ ഒന്നു മാത്രം.
ദേശീയ ഗതാഗത നയ പ്രകാരം സംസ്ഥാനങ്ങള്‍ യൂണിഫോംഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ഉംടാ) രൂപീകരിക്കണം. ഏകീകൃത നഗരഗതാഗത അതോറിറ്റി എന്ന ഈ സംവിധാനത്തിലൂടെയേ ദേശീയ തലത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്തിനു ലഭിക്കൂ. ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലതിനും പതിവുള്ള ഉഴപ്പന് നയമാണ്. എന്നാല്‍ കെഎംആര്‍എല്‍, ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ അതോറിറ്റി രൂപീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി, സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. നിയമമാക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍, രാജ്യത്തെ ആദ്യ അതോറിറ്റിയാകും ഇത്. രാജ്യത്തിനാകെ മാതൃകയും.
യാത്രാ സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയാണ് ഈ അതോറിറ്റിയുടെ മുഖ്യ ലക്ഷ്യം. വിവിധ യാത്രാ മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച്, പരസ്പരം ബന്ധിപ്പിച്ച്, ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുകയാണ് ജോലി. കൊച്ചിയുടെ ജലഗതാഗതം, റോഡിലെ വിവിധ യാത്രാ സംവിധാനങ്ങളെ ഒരുമിപ്പിക്കല്‍ തുടങ്ങിയ അതിവിപുല പരിപാടികള്‍ കെഎംആര്‍എല്‍ തയ്യാറാക്കിക്കിയിട്ടുണ്ട്. 78 ബോട്ടുകള്‍, 38 ബോട്ടുജെട്ടികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പശ്ചിമ കൊച്ചിയെ മുഖ്യ കരയുമായി ബന്ധിപ്പിക്കും. ബോട്ടുജെട്ടി കേന്ദ്രീകരിച്ചുള്ള പുതിയ ഗതാഗത സൗകര്യങ്ങള്‍ വരുമ്പോള്‍ ഗ്രാമങ്ങള്‍ക്കും ദ്വീപുകള്‍ക്കും മുഖ്യകരയുമായും നഗരവുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കും. ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പാകും. ഗ്രാമ ജനതയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ജീവിത നിലവാരത്തിലും സൗകര്യങ്ങളിലും മാറ്റമുണ്ടാകും. മെട്രോയുടെ ഗുണഭോക്താക്കളായി അങ്ങനെ ഗ്രാമങ്ങളും മാറും. ഇത് വലിയ വിപ്ലവങ്ങള്‍ക്കു വഴി തുറക്കും.
ദ്വീപിലേക്ക് ഒരു സ്പെഷ്യാലിറ്റി ആശുപത്രി കൊണ്ടുവരിക എളുപ്പമല്ല, കളക്ടറേറ്റിനെ ഗ്രാമ പ്രദേശങ്ങളിലേക്കു കൊണ്ടു പോകാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യവും അതുപോലെതന്നെ. ഈ ഗ്രാമവാസികള്‍ക്ക് നഗരത്തിലെത്താനുള്ള സൗകര്യം ഉണ്ടാക്കാനേ സാധിക്കൂ. അതാണ് ഗതാഗത പരിഷ്കാരത്തിലൂടെ സാധിക്കുന്നത്. സ്വകാര്യബസ് സര്‍വീസുകള്‍ക്ക് പുതിയ സംവിധാനവും സമ്പ്രദായവും ഈ അതോറിറ്റിയുടെ ഭാഗമായി കെഎംആര്‍എല്‍ ഉണ്ടാക്കി. 1300 ല്‍ പരം സ്വകാര്യ ബസ്സുകളുണ്ട്. മെട്രോ വരുമ്പോള്‍ ഇവയില്‍ പലതിനും വരുമാനം നിലയ്ക്കുമെന്ന ആശങ്ക വന്നപ്പോള്‍ കെഎംആര്‍എല്‍ ഇടപെട്ട് ബസ്സുകളുടെ മൂന്ന് സൊസൈറ്റികളും നാല് ലിമിറ്റഡ് ലയബിലിറ്റീസ് പാര്‍ടര്‍ഷിപ് സംഘങ്ങളുമുണ്ടാക്കി. നഷ്ടം ഉണ്ടാകാത്ത സര്‍വീസ് സംവിധാനം അവതരിപ്പിച്ചു. പുതിയ ബസ്റൂട്ടുകള്‍ കണ്ടെത്തി അനുവദിക്കാന്‍ സഹായിക്കുന്നു.
ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ചര്‍ച്ച നടത്തി മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന സംവിധാനം ഏര്‍പ്പാടാക്കി. കുറഞ്ഞ നിരക്കില്‍ സ്റ്റേഷനുകളില്‍നിന്ന് മറ്റ് യാത്രാ കേന്ദ്രങ്ങളിലേക്ക്, ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയ, പ്രത്യേക മെട്രോ അംഗീകാരമുള്ള അടയാളങ്ങളോടു കൂടിയ, ഓട്ടോ ഓടിക്കുന്നതിന് ധാരണയായി. വര്‍ഷങ്ങളായി കോര്‍പ്പറേഷനും മറ്റ് സ്ഥാപനങ്ങളും ശ്രമിച്ചിട്ട് നടക്കാത്ത സംവിധാനമാണിത്. മെട്രോ കേന്ദ്രീകരിച്ചുള്ള ഈ ഏകോപിത ഗതാഗത സംവിധാനം മറ്റെങ്ങും ഇല്ലാത്ത മാതൃകയാണ്. ഇത്തരം മെട്രോ ഇതര പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചി മെട്രോ പുതിയ വഴികള്‍ തുറക്കുകയാണ്. തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ്.
ഇതെല്ലാം കൊച്ചിയുടെ മാത്രം സംവിധാനങ്ങളാണെങ്കിലും നിലവിലുള്ള മറ്റ് ഏഴു മെട്രോകള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇതിനു പുറമേയാണ്, രാജ്യത്തിനാകെ നേട്ടമായി മാറിയ, കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയടെ ഭാഗമായി കൊച്ചി മെട്രോമാറിയത്. കൊച്ചി മെട്രോയുടെ കോച്ചുകള്‍ കൊറിയന്‍ കമ്പനിക്കായിരുന്ന ആദ്യം ടെണ്ടര്‍ കിട്ടിയത്. ആദ്യം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കോച്ചുകള്‍ അവര്‍ക്കേ നിര്‍മ്മിക്കാനാകുമായിരുന്നുള്ളു. പിന്നീട് സാങ്കേതിക സംവിധാനം മാറ്റിക്കൊണ്ടുള്ള കോച്ചുകള്‍ക്ക് തീരുമാനിച്ചപ്പോള്‍ ഏഴ് ഫ്രഞ്ച് കമ്പനികള്‍ കോച്ച് നിര്‍മ്മിച്ച് നല്കാന് തയ്യാറായി. മാത്രമല്ല, അവര്‍ ഇന്ത്യയില്‍ കോച്ചുകള്‍ നിര്‍മ്മിക്കാനും സന്നദ്ധമായി. ആന്ധ്രയില്‍ കോച്ചുകള്‍ നിര്‍മ്മിച്ച്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി. ഇനി ഇന്ത്യയിലെ ഏതു മെട്രോയ്ക്കും കോച്ചുകള്‍ ഇവിടെ നിര്‍മ്മിക്കും, ഈ മേക്ക് ഇന്‍ ഇന്ത്യ.
തുടക്കത്തില്‍ ചിലര്‍ക്കു മാത്രം നേട്ടമെന്ന് ചുരുങ്ങിനിന്നിരുന്ന കൊച്ചി മെട്രോ, ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാക്കി, ജില്ലയുടെ ആകെ പുരോഗതിക്കു വഴിതുറക്കുന്നുവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. അതിന് മെട്രോ പദ്ധതി പൂര്‍ണ്ണമായി നടപ്പിലാകണം. കെഎംആര്‍എല്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതി നടപ്പിലാക്കി വിജയിക്കുകയുംകൂടി ചെയ്യുന്നതോടെ ജില്ലയുടെ സമഗ്ര വികസനത്തില്‍ മെട്രോ നിര്‍ണ്ണായകമാകാന്‍ പോവുകയാണ്.
(കൊച്ചി മുന്‍ മേയറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: