ഇടുക്കി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മൂന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുന്‍ പെമ്പിളൈ ഒരുമൈ നേതാവ് മനോജ് ജെയിംസിനെതിരെ തെളിവ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. രഹസ്യാന്വേഷണം വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി മനോജിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിശദീകരണം.
മൂന്നാര്‍ സമരകാലത്ത് മാവോയിസ്റ്റ് ആഭിമുഖ്യമുള്ള സംഘവും മനോജുമായി ആശയവിനിമയം നടന്നെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ എം.എം മണിക്കെതിരെ പെമ്പിളൈ ഒരു മൈ നടത്തിയ സമരത്തിന് പിന്നിലും മനോജും ഇയാളുമായി അടുപ്പമുള്ള മാവോയിസ്റ്റ് അനുകൂലികളും പങ്കെടുത്തെന്നാണ് പോലീസിന്റെ വിശദീകരണം. മനോജ് താമസിക്കുന്ന ടാറ്റയുടെ ക്വാര്‍ട്ടേഴ്സില്‍ രഹസ്യയോഗം നടന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
എന്നാല്‍ മാനോജിന്റെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ഒരു തെളിവും മൂന്നാര്‍ പോലീസിന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് മനോജിനെ പ്രിവന്റീവ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചു. കോടതിയില്‍ നിന്നും മനോജിന് ജാമ്യം ലഭിക്കുകയും ചെയ്തു.
പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് തടയാന്‍ സിപിഎം ആസൂത്രണം ചെയ്തതാകാം മനോജിന്റെ അറസ്റ്റെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: