കുറവിലങ്ങാട്: കൊച്ചിന് മെട്രോ പശ്ചാത്തലമായ മലയാളത്തിന്റെ ആദ്യ സിനിമയ്ക്ക് മെട്രോയുടെ ഉത്ഘാടന ദിവസം തന്നെ തുടക്കമാവുന്നു. അറബിക്കടലിന്റെ റാണി-ദി മെട്രോ വുമണ്‍ എന്നാണു സിനിയുടെ പേര്. റിമ കല്ലിങ്കല്‍ മുഖ്യവേഷത്തില്‍ എത്തുന്ന സിനിമ മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ. ലളിതയെന്ന പെണ്‍കുട്ടിയുടെ അസാധാരണമായ ജീവിതകഥയാണു പറയുന്നത്.
തൃപ്പൂണിത്തുറ സ്വദേശിയും നഗരത്തിലെ ഒരു ടെക്സ്റ്റെല്‍ ഷോപ്പില്‍ സെയില്‍സ് ഗേളുമായ പി.കെ. ലളിത, വിചിത്രമെന്നു തോന്നാവുന്ന തന്റെ ഒരു ആവശ്യവുമായി മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിമിതിയും, അവളുടേയും ആ നഗരത്തിന്റേയും ജീവിതവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും ആദ്യമായി ഒന്നിച്ചു സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും അറബിക്കടലിന്റെ റാണിക്കുണ്ട്.
ശിക്കാര്‍, തിരുവമ്പാടി തമ്പാന്, ജലം, കനല് എന്നീ സിനിമകളുടെ സംവിധായകന് പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ്ബാബുവും ഒരുമിച്ചാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കഥ തിരക്കഥ സംഭാഷണം എസ്. സുരേഷ്ബാബുവും എം.യു. പ്രവീണും ചേര്‍ന്നു നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്, എഡിറ്റിംഗ് വിനോദ് സുകുമാരന്‍, കലാസംവിധാനം മനുജഗത്ത്.
ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ താരം മെട്രോമാന്റെ വേഷത്തിലെത്തുന്ന സിനിമയില്‍ അനൂപ് മേനോന്, അരൂണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍ ഷീലൂ എബ്രാഹം, ശ്രന്ദ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. ക്രിസ്തുമസ് റിലീസ് ലക്ഷ്യം വെയ്ക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് വി.ജി. ഫിലിംസ് ഇന്റര്നാഷനലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: