അടിമാലി: കഞ്ചാവ് സൂക്ഷിച്ചതിന് രണ്ട് കേസുകളിലായി മൂന്ന് യുവാക്കളെ അടിമാലി എക്സൈസ് നാര്‍ക്കോട്ടിക് സംഘം പിടികൂടി. വാങ്ങി മടങ്ങിയവരെയും ഇവര്‍ക്ക് കഞ്ചാവ് വിറ്റയാളുമാണ് പിടയിലായത്.
ആദ്യ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പാമ്പ്ല പവര്‍ഹൗസിന് സമീപത്തുനിന്നും നേര്യമംഗലം ചെമ്പന്‍കുഴി എടപ്പാട്ട് ഋഷി (23), നീണ്ടപാറ സ്രാമ്പിക്കല്‍ ബിനു(25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
രണ്ടാമത്തെ കേസില്‍ ഇന്നലെ ഉച്ചയോടെ അടിമാലി മാത തിയേറ്ററിന് സമീപത്ത്നിന്നും വെള്ളത്തൂവല്‍ ശല്യാംപാറ തേലുംപുറം മുഹ്സിന്(23) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 167 ഗ്രാം കഞ്ചാവും ഒരു ബൈക്കും ഒരു സ്കൂട്ടറും പിടിച്ചടുത്തിട്ടുണ്ട്. ആദ്യ കേസില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹ്സിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതി മേഖലയില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി വിവരമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ച് നല്കി വന്നിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകള്‍ പിടികൂടിയത്.
ഋഷി, ബിനു എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഹ്സിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: