ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, വെങ്കയ്യ നായിഡു എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. വിദേശയാത്രയിലുള്ള രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍.
സിപിഎം കേന്ദ്രഓഫീസായ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കണമെന്നതു സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം തേടാനായിരുന്നു സന്ദര്‍ശനമെന്ന് കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു.
രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയാണ് പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ ചോദിച്ചെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാരെന്നോ ആരെ പൊതു സ്ഥാനാര്‍ത്ഥിയാക്കണമെന്നോ പ്രതിപക്ഷ കക്ഷികള്‍ നിര്‍ദ്ദേശിച്ചില്ല. ബിജെപി മുന്നോട്ടു വെയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാരെന്ന് ആദ്യം വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആവശ്യം.
2007 ല്‍ പ്രതിഭാ പാട്ടീലിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ശേഷമാണ് ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷത്തോട് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. 2012ല്‍ പ്രണബ് മുഖര്‍ജിയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. യാതൊരു ചര്‍ച്ചകളും നടത്താന്‍ വെറും 31 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാല്‍ അമ്പതു ശതമാനത്തിലേറെ വോട്ടുണ്ടായിട്ടും കോണ്‍ഗ്രസുമായും 3 ശതമാനം മാത്രം വോട്ടുള്ള സിപിഎമ്മുമായും കൂടിക്കാഴ്ച നടത്താനാണ് ബിജെപി തയ്യാറായത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തുറന്ന സമീപനത്തെ അപമാനിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: