പാലാ: പാലായിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ രണ്ടു ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഒരു ഹോട്ടല്‍ പൂട്ടിച്ചു. 4 ദിവസം പഴകിയ മീന്‍കറി, 2 ദിവസം പഴക്കമുള്ള ചോറ്, ദിവസങ്ങളുടെ പഴക്കമുള്ള പെറോട്ട, മീന്‍വറുത്തത്, പുളിശ്ശേരി, മൈദ കലക്കി കൊഴുപ്പ് ഉണ്ടാക്കിയ സാമ്പാര്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നു.
നഗരസഭ ആരോഗ്യവിഭാഗം സൂപ്പര്‍ വൈസര്‍ അജയകുമാറിന്റെ നേതൃത്വത്തിലാണ് വിവിധ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. മുണ്ടുപാലം, പാലാ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ശുചിത്വം പാലിക്കാത്ത ഹോട്ടലും പൂട്ടിച്ചതായി നഗരസഭാ സെക്രട്ടറി ജെയ്ക്ക് ജോസഫ് അറിയിച്ചു.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല തട്ടുകടക്കാരെ വിളിച്ചു ചേര്‍ത്ത് ശുചിത്വം പാലിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. മഴക്കാലമായതിനാല്‍ ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും വൃത്തിയായി പരിപാലിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുമെന്നും മുനിസിപ്പല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്കി. ഹോട്ടലുകളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: