കോഴിക്കോട്: പനിമരണങ്ങളും പകര്‍ച്ചപ്പനിയും വ്യാപകമാകുന്നതിനിടയില്‍ കോഴിക്കോട് നഗരത്തില്‍ മാലിന്യനീക്കം സ്തംഭിച്ചു.
ശുചീകരണത്തിന് ബോധവല്‍ക്കരണവുമായി സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പെരുമ്പറ മുഴക്കുമ്പോഴാണ് കോര്പ്പറേഷന് പരിധിയിലെ ശുചീകരണ തൊഴിലാളികള്‍ ഇന്നലെ അനിശ്ചിതകാല സമരം ആരംഭിച്ചത്. കാലങ്ങളായി സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷന്റെ അവഗണനക്കെതിരെ 400ഓളം തൊഴിലാളികളാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യനീക്കം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
കോര്പറേഷന് ജീവനക്കാര്‍ മാലിന്യനീക്കവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും സമരം നഗരത്തെ ബാധിച്ചിരിക്കുകയാണ്. പനി പടരുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാലിന്യനീക്കം തടസ്സപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് വന്പ്രത്യാഘാതമാണുണ്ടാക്കുക. കഴിഞ്ഞ 15 വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോര്പ്പറേഷന് അധികാരികള്‍ക്കെതിരെ ജില്ലാ ഖര മാലിന്യ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) നേതൃത്വത്തിലാണ് ഇന്നലെ സമരം തുടങ്ങിയത്.
താല്‍ക്കാലിക തൊഴിലാളികളാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. 14 വര്‍ഷം മുമ്പ് താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന് അധികൃതര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കോര്പ്പറേഷന് പരിസരത്ത് പന്തല്‍കെട്ടി തുടങ്ങിയ സമരം സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് പി.എ ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: