സാധരണ നഗരത്തില്‍ നിന്ന് മെട്രോ നഗരത്തിലേക്ക്….. കൊച്ചി കുതിപ്പ് തുടങ്ങുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ കുതിപ്പിന് ഊര്‍ജമേകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ വേദിയില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി രാജ്യത്തെ എട്ടാമെത്ത മെട്രോ കേരളത്തിനായി അദ്ദേഹം സമര്‍പ്പിക്കും.
മെട്രോ എത്തുന്നതോടെ കൊച്ചി മാത്രമല്ല കുതിക്കുക. കേരളത്തിന്റെയാകെ കുതിപ്പിനുള്ള തുടക്കംകൂടിയാകും അത്. കേരളത്തിന്റ ഗതാഗത സംസ്കാരം തന്നെ മാറ്റിയേക്കാവുന്ന ഒന്നായി മെട്രോ മാറും. വേഗത്തില്‍ ഓഫീസിലും വീട്ടിലുമെത്താന്‍ മെട്രോയിലേറുന്ന കൊച്ചിക്കാര്‍ക്ക് കഴിയും.
ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററിലാണ് മെട്രോ ആദ്യം സര്‍വീസ് നടത്തുക. 11 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തിന് മുമ്പും സര്‍വീസ് നീട്ടും. മഹാരാജാസ് കോളേജില്‍ നിന്ന് തൃപ്പൂണിത്തുറ പേട്ട വരെ മൂന്നുവര്‍ഷത്തിനകം മെട്രോ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
1984ല്‍ കൊല്‍ക്കത്തയിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ തുടങ്ങിയത്. പിന്നീട് ദല്‍ഹി, ബെംഗളൂരു, ജയ്പൂര്‍, ഗുഡ്ഗാവ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും മെട്രോ എത്തി. ഈ മെട്രോകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത സംവിധാനങ്ങളാണ് കൊച്ചിയിലുള്ളത്.
കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് (സിബിടിസി) സംവിധാനമുള്ള രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചിയിലേത്. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, ആദ്യഘട്ടത്തില്‍ ഡ്രൈവറോടുകൂടിയായിരിക്കും മെട്രോ സര്‍വീസ് നടത്തുക. ഇതിനായി 39 ട്രെയിന്‍ ഡ്രൈവര്‍മാരെ (ട്രെയിന്‍ ഓപ്പററ്റര്മാര്) നിയമിച്ചിട്ടുണ്ട്. ഇതില്‍ ഏഴു മലയാളി പെണ്‍കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: