തലശ്ശേരി: പണം വാങ്ങി വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്റില്‍ കഴിയുന്ന പിണറായി പാറപ്രത്തെ അമൃതത്തില്‍ വടക്കയില്‍ അജയനെ കുടുതല്‍ ചോദ്യം ചെയ്യാനായി തലശ്ശേരി പോലീസ് കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങി. നാല് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പോലീസിന് വിട്ടുനല്‍കിയത്. പള്ളൂരിലെ നാമത്ത് വീട്ടില്‍ പി.എന്‍.റജില്‍, പ്രണവത്തില്‍ പി.സവിത, കിളിയാംപറമ്പില്‍ കെ.രതീഷ് എന്നിവരുടെ പരാതിയിലാണ് ആറ് മാസം മുന്‍പ് സമാന കുറ്റത്തിന് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ അജയനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷണം ഇക്കഴിഞ്ഞ മേയ് 31 ന് െ്രെകംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വന്നത്.തലശ്ശേരി പിആര്‍ റോഡിലെ അമൃതാ കോളേജിന്റെ മറവിലാണ് കേരളത്തിന് പുറത്തുള്ള വിവിധ സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി അജയന് വില്പന നടത്തിയിരുന്നത്. ഇതിനായി സ്വന്തമായി നാല് കടലാസ് യൂണിവേഴ്സിറ്റികളും പ്രതി സൃഷ്ടിച്ചിരുന്നു. സമാന്തര കടലാസ് യൂണിവേഴ്സിറ്റികളുടെ വൈസ് ചാന്‍സലറായും പരീക്ഷാ കണ്ട്രോളറായും ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുന്നതും അജയനാണ്. അജയന് ലീവെടുക്കുന്ന ദിവസങ്ങളില്‍ ഇയാളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി തിരുവന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ട്വിന്റു ബി.ഷാജിയാവും വൈസ് ചാന്‍സലരുടെ റോളിലുണ്ടാവുക. ഇവരുടെ സ്ഥാപനത്തില്‍ നിന്നും സംഘടിപ്പിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സ്വദേശത്തും വിദേശങ്ങളിലുമായി ജോലിയും ഉദ്യോഗക്കയറ്റവും നേടിയവര്‍ ഒട്ടേറെയുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിനിടെ അജയന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹരജിയില്‍ തിങ്കളാഴ്ച വിധി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: