‘ഞാന്‍ ബാംഗ്ലൂര്‍ മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവിടെയും മെട്രോ വരുന്നതില്‍ സന്തോഷം. എന്തായാലും കൊച്ചി മെട്രോയില്‍ ഒരുപാട് യാത്ര ചെയ്യും. ഭവന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന്റേതാണ് വാക്കുകള്‍. കൂട്ടുകാരന് ഗോകുലിനും ആകാശിനും ഇതേ അഭിപ്രായം തന്നെ. മെട്രോ വന്നാല്‍ ഒരുമിച്ചൊരു തകര്‍പ്പന്‍ യാത്ര ചെയ്യാനുള്ള ത്രില്ലിലാണ് അവര്‍.
‘മെട്രോയില്‍ എല്ലാ സൗകര്യങ്ങളോടുകൂടെ യാത്ര ചെയ്യാന്‍ പറ്റുന്നുള്ള വിചാരത്തിലാണ് ഞങ്ങളൊക്കെ…അപ്പൊ പിന്നെ ബ്ലോക്കിലൊന്നും പെടണ്ടല്ലോ’ എളംകുളത്ത് ഹാര്‍ഡ് വെയര്കട നടത്തുന്ന യു.കെ. സരോജിനിയുടേതാണ് വാക്കുകള്‍.
‘മെട്രോയിലെ ഒരു സ്റ്റേഷന് കടവന്തറയിലായോണ്ട് ഇവിടെ ആളുകളുടെ തിരക്ക് കൂടും…എന്റെ ഇവിടത്തെ കച്ചവടോം കൂടും’- എളംകുളത്ത് ചായക്കട നടത്തുന്ന സുധീഷ് മാധവിന്റേതാണ് വാക്കുകള്‍.
മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ ശുഭപ്രതീക്ഷയിലാണ് ആളുകള്‍. മെട്രോയ്ക്കൊപ്പം കൊച്ചിക്കാര് മുഴുവനുമുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിന്ന് വ്യക്തം. കച്ചവടക്കാരും ഓട്ടോറിക്ഷക്കാരുമെല്ലാം ഒരേ സ്വരത്തിലാണ് മെട്രോയെ വരവേല്‍ക്കാനൊരുങ്ങുന്നത്.
‘മെട്രോ വരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. കൂടുതല്‍ ഓട്ടം കിട്ടും. ട്രാഫിക് കുറയും. അതുവഴി സമയം ലാഭിക്കാനും പറ്റും’ കടവന്തറയില്‍ ഓട്ടോ ഓടിക്കുന്ന രാജേഷിനും മെട്രോയെക്കുറിച്ച് പറയാന്‍ നൂറുനാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: