ഏതൊരു പദ്ധതി കൊണ്ടുവരാനും അതിന് തുരങ്കം വെയ്ക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ വിചാരിച്ചാല്‍ എളുപ്പം നടക്കും. കൊച്ചി മെട്രോയ്ക്കുമുണ്ട് അത്തരമൊരു ഭൂതകാലം. മെട്രോയുടെ തുടക്കകാലത്ത് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരും കേരളം ഭരിച്ച ഇടത് സര്‍ക്കാരും തമ്മിലുണ്ടായ പോര് മെട്രോയുടെ നിര്‍മ്മാണത്തെ കുറച്ചൊന്നുമല്ല പിന്നോട്ട് വലിച്ചത്.
2004ലെ യുഡിഎഫ് സര്‍ക്കാരാണ് മെട്രോ പദ്ധതി കൊച്ചി നഗരത്തില്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. രണ്ടുകൊല്ലത്തോളം ഇതിന്റെ ചര്‍ച്ചകള്‍ നടന്നു. 2006ല്‍ ഇടത് സര്‍ക്കാര്‍ മെട്രോ നിര്‍മ്മാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചു. പക്ഷേ, അന്നത്തെ യുപിഎ സര്‍ക്കാര്‍ കേരളത്തിന്റെ മെട്രോയ്ക്ക് പണം മുടക്കാന്‍ തയ്യാറായില്ല.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വന്ന ആശയത്തിന്റെ ക്രെഡിറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുപോകുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നിലെന്നായി വിലയിരുത്തപ്പെടുന്നു. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു കേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടായപ്പോള്‍, മെട്രോയ്ക്കുണ്ടായ കുതിപ്പ് കാണിക്കുന്നത്. 2012ലെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മെട്രോ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്കി. മൊത്തം ചെലവിന്റെ 20.26 ശതമാനം കേന്ദ്രം വഹിക്കാമെന്ന വ്യവസ്ഥയിലായിരുന്നു അത്.
മെട്രോയുടെ പണികള്‍ക്ക് ആഗോള ടെന്‍ഡറിലൂടെ കരാറുകാരെ നിയമിക്കുമെന്ന് അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രഖ്യാപിച്ചതും വിവാദമായി. ഭൂമിയേറ്റെടുക്കല്‍ വൈകിയതും മെട്രോ വൈകാനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: