കോട്ട: ഒരു ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയാതെ പോയ അനാഥ സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50,000 രൂപ ധനസഹായം. രാജസ്ഥാനിലെ കോട്ടയിലെ ഒരു അഭയ കേന്ദ്രത്തിൽ താമസിക്കുന്ന സഹോദരങ്ങളായ സൂരജ് ജഞ്ചാര (17), സഹോദരി സലോണി (9) എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്ന് 50,000 രൂപ അനുവദിച്ചത്.
ഇതിനു പുറമെ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാനമന്ത്രി ജീവന് ജോതി ബീമ യോജന എന്നിവയിലുള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവർക്ക് നൽകി. ഇവര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയമായ 1,710 രൂപയും അദ്ദേഹം മുന്‍കൂറായി നല്‍കുകയും ചെയ്തു.
‘പണമോ, ഇന്‍ഷുറന്‍സ് പ്രീമിയമോ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല എന്ന് അറിയാം. എന്നാല്‍ ഈ സഹായങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങളെ ലഘൂകരിക്കും എന്ന് എനിക്കുറപ്പാണ്.’ – പ്രധാനമന്ത്രി കുട്ടികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് ജൂണ്‍ 6ന് പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചതായി കോട്ട ശിശുക്ഷേമ സമിതി ചെയര്മാന് സ്ഥിരീകരിച്ചു.
നോട്ടുകള്‍ മാറിവാങ്ങാനുള്ള കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് നിസഹായത അറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് 25ന് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 171 നോട്ടുകളാണ് ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്.
കുട്ടികളുടെ അമ്മ അവര്‍ക്കായി നീക്കി വെച്ചിരുന്നതാണ് ഈ പണം. ഈ വര്‍ഷം മാര്‍ച്ചില്‍ കോട്ട ശിശുക്ഷേമ സമിതി അവരെ വീട്ടില്‍ കൊണ്ടുപോയപ്പോഴാണ് അവര്‍ക്ക് പണം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: